ഡോക്ടറാകണമെന്ന നികിതയുടെ സ്വപ്‌നത്തിന് ഇനി ‘സൈക്കിള്‍ വേഗം’!സ്‌കൂളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടുന്ന ദുരിതത്തിന് അറുതി; വിദ്യാര്‍ത്ഥിനിയ്ക്ക് സൈക്കിള്‍ സമ്മാനിച്ച് ബിസിനസുകാരന്‍

മുംബൈ: പഠിച്ച് ഡോക്ടറാകണമെന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നികിതയുടെ സ്വപ്‌നത്തിലേക്ക് ഇനി സൈക്കിള്‍ വേഗം. മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമത്തില്‍ നിന്നും സ്‌കൂളിലെത്താന്‍ ദിവസവും കിലോമീറ്ററുകള്‍ താണ്ടുന്ന വിദ്യാര്‍ത്ഥിനിയുടെ ദുരവസ്ഥമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

തുടര്‍ന്ന് നികിതയുടെ ഈ ദുരിതയാത്രയ്ക്ക് അറുതിയായിരിക്കുകയാണിപ്പോള്‍. ബിസിനസുകാരനായ അനിരുദ്ധ ദേശ്പാണ്ഡെ എന്നയാളുടെ നന്മ മനസ്സ് അവള്‍ക്ക് ഇലക്ട്രിക് സൈക്കിള്‍ വാങ്ങി നല്‍കിയിരിക്കുകയാണ്,

സഹോദരനും അമ്മയ്ക്കുമൊപ്പം പൂനെയിലെത്തി നികിത സൈക്കിള്‍ സ്വീകരിച്ചു. ”വിദ്യാഭ്യാസം നേടാനുള്ള നികിതയുടെ ആത്മാര്‍ത്ഥമായ ആഗ്രഹം തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം ചെയ്തതെന്നും അനിരുദ്ധ പറയുന്നു. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന സൈക്കിളാണ് നികിതക്ക് സമ്മാനിച്ചത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നികിതയുടെ ഏറ്റവും വലിയ ആഗ്രഹം പഠിച്ച് ഒരു ഡോക്ടറാവുക എന്നതാണ്. അവളുടെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കുള്ള ദൂരം 14 കിലോമീറ്ററും. പൊതുഗതാഗത സൗകര്യം ഒന്നും തന്നെ അവിടെ ഇല്ല. അതുകൊണ്ട് തന്നെ എല്ലാ ദിവസവും 14 കിലോമീറ്റര്‍ നടന്നായിരുന്നു ഓരോ ദിവസവും നികിത സ്‌കൂളില്‍ പോയി വന്നുകൊണ്ടിരുന്നത്. കര്‍ഷകരായിരുന്ന മാതാപിതാക്കള്‍ക്ക് അവള്‍ക്ക് യാത്ര ചെയ്യാനാവശ്യമായ ബദല്‍ സംവിധാനങ്ങളൊന്നും ഉണ്ടാക്കിക്കൊടുക്കാനുള്ള പണവും ഇല്ലായിരുന്നു.

സ്‌കൂളിലെത്തണമെങ്കില്‍ വന്യമൃഗങ്ങളുള്ള കാടും ദുര്‍ഘടമായ വഴിയും കടക്കണമായിരുന്നു. രാവിലെ 8.45 ന് പുറപ്പെട്ടാല്‍ 10.45 ന് സ്‌കൂളിലെത്തും. രണ്ട് മണിക്കൂറായിരുന്നു സ്‌കൂളിലേക്കുള്ള നടപ്പ്. തിരികെ വീട്ടിലേക്കും നടക്കണം രണ്ട് മണിക്കൂര്‍. ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ ആറിന് എങ്കിലും നടക്കണം. കാരണം എട്ട് മണിക്ക് ക്ലാസ് തുടങ്ങുമായിരുന്നു.

സൈക്കിള്‍ കിട്ടിയതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും. ആരെങ്കിലും തന്നെ സഹായിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നികിത പറയുന്നു. പലപ്പോഴും വഴിയില്‍ പാമ്പിനെയും കാട്ടുപന്നികളെയുമെല്ലാം കാണാറുണ്ട്. ഭയന്നുകൊണ്ടാണ് സ്‌കൂളില്‍ പോയി വരാറുണ്ടായിരുന്നത്. പഠിക്കാനുള്ള ആഗ്രഹം മാത്രമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും നികിത പറയുന്നു.

നികിതയുടെ ഹെഡ് മിസ്ട്രസ് പറയുന്നത്, വളരെ മിടുക്കിയായ ഒരു പെണ്‍കുട്ടിയാണ് നികിത. അവളുടെ ഗ്രേഡും വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാടുമെല്ലാം അത് തെളിയിക്കുന്നതാണ്. അവളുടെ യാത്രാപ്രശ്‌നമടക്കുള്ള പ്രശ്‌നങ്ങളെ ഒരിക്കലും വിദ്യാഭ്യാസവുമായി കൂട്ടിക്കുഴച്ചിട്ടില്ല, പഠനത്തെ അത് ബാധിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

Exit mobile version