സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് ജേക്കബ് തോമസ്; കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ച് കോടതി

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനായിരുന്നു ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇതേത്തുടര്‍ന്ന് ജേക്കബ് തോമസിന് എതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനായിരുന്നു ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്. എന്നാല്‍ ജുഡീഷ്യറിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് മാപ്പപേക്ഷയില്‍ ജേക്കബ് തോമസ് വ്യക്തമാക്കി.

അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്ന നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മിഷന് നല്‍കിയ പരാതിയാണ് ജേക്കബ് തോമസിനെതിരേയുള്ള കോടതിയലക്ഷ്യ നടപടിയിലേക്ക് നയിച്ചത്. പാറ്റൂര്‍ ഭൂമി ഇടപാട്, ഇ പി ജയരാജന്‍ മന്ത്രിയായിരിക്കെ ഉയര്‍ന്ന ബന്ധുനിയമന കേസ് തുടങ്ങിയവയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇത് ജഡ്ജിമാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റി. അതിനാല്‍ കേസ് ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

Exit mobile version