പ്രധാനമന്ത്രിക്ക് തിരിച്ചടി; സിബിഐ ഡയറക്ടറെ മാറ്റി; മോഡിയുടെ ഇഷ്ടക്കാരന്‍ രാകേഷ് അസ്താനയ്ക്കെതിരെ നടപടി

ന്യൂഡല്‍ഹി: സിബിഐ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോരിന് താല്‍ക്കാലിക ആശ്വാസം. സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റി. സ്പെഷ്യല്‍ ഡയറക്ടര്‍ രാഗേഷ് അസ്താനയോട് അവധിയില്‍ പോകാനും നിര്‍ദേശം നല്‍കി. ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എന്‍ നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ചുമതല.

സിബിഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സിബിഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്. ഈ പരിരക്ഷ മറികടന്നുകൊണ്ടാണ് നടപടി. 2017 ലാണ് അലോക് വര്‍മ ഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്‌പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്തയാളെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് രാഗേഷ് അസ്താന. ഗുജറാത്ത് ഉദ്യോഗസ്ഥനായ അസ്താന പ്രധാനമന്ത്രിയുടെ അടുത്തയാളായത് കൊണ്ടാണ് അസ്താനയ്ക്ക് പ്രധാന ചുമതലകള്‍ ലഭിച്ചിരുന്നത് എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അസ്താനയ്ക്കെതിരെ പ്രധാനമന്ത്രിക്ക് നടപടിയെടുക്കേണ്ടിവന്നത് തിരിച്ചടിയാണെന്നാണ് വിലയിരുത്തുന്നത്.

അഴിമതിക്കേസില്‍ ആരോപണവിധേയനായ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞു ദിവസം കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയെയാണ് അസ്താന സമീപിച്ചത്. വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്ക്കെതിരെയുള്ള ആരോപണം. ഒക്ടോബര്‍ 15നാണ് അസ്താനയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞദിവസം അറസ്റ്റിലായ സിബിഐ ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര കുമാറും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസ്താനയും ഹര്‍ജി നല്‍കിയത്.

കേസില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് വാക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയതായി വ്യവസായി സതീഷ് സന മജിസ്ട്രേറ്റിനു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. അഞ്ചുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സതീഷ് സനയുടെ മൊഴി. തുടര്‍ന്നാണ് അസ്താനയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായ മനോജ് പ്രസാദ് ഈ ഇടപാടില്‍ ഇടനിലക്കാരനായി നിന്നിരുന്നു. ഇയാളെ ഒക്ടോബര്‍ 16ന് അറസ്റ്റു ചെയ്തിരുന്നു.

മനോജ് പ്രസാദിന്റെ അറസ്റ്റിനു പിന്നാലെ സിബിഐ ഒമ്പതു ഫോണ്‍കോളുകള്‍ പരിശോധിച്ചെന്നാണ് അവകാശപ്പെടുന്നത്. അസ്താനയും ഇന്റലിജന്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും തമ്മിലുള്ളതാണ് ഈ ഫോണ്‍ സംഭാഷണങ്ങള്‍. മനോജ് പ്രസാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളായിരുന്നു ഇവര്‍ സംസാരിച്ചത്.

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സതീഷ്സനയും അസ്താനയും തമ്മില്‍ നേരിട്ടു കണ്ടതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ അസ്താനയ്ക്ക് രണ്ടുകോടി കൈക്കൂലി നല്‍കിയതായി സതീഷ് സന മജിസ്ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്.

അസ്താന അഴിമതി നടത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സിബിഐ വിശദീകരണം.

Exit mobile version