സോണിയ ഗാന്ധി വഴിമാറും; പ്രിയങ്ക റായ്ബറേലിയില്‍ മത്സരിച്ചേക്കും; രാഹുല്‍ മണ്ഡലം മാറാനും സാധ്യത; അഭ്യൂഹങ്ങള്‍ ശക്തം

പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയില്‍.

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയില്‍. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് നിലവി ല്‍ പ്രിയങ്ക ഗാന്ധി.

സോണിയാ ഗാന്ധി ഇക്കുറി ഒഴിഞ്ഞു നിന്നാല്‍ പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കാന്‍ സാധ്യതയേറെയാണ്. അതേസമയം, രാഹുല്‍ റായ്ബറേലിയിലേക്കു മാറി, പ്രിയങ്കയെ അമേഠിയിലേക്കും പരിഗണിച്ചേക്കാം. റായ്ബറേലി സന്ദര്‍ശിക്കാനിരുന്ന സോണിയ അവസാന നിമിഷം പിന്‍മാറിയതും രാഹുല്‍ ഇന്നലെ അവിടെ പ്രചാരണത്തിനെത്തിയതും ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കി. 2004 ല്‍ രാഹുലിനായി അമേഠി ഒഴിഞ്ഞ സോണിയ റായ്ബറേലിയിലേക്കു മാറിയിരുന്നു. അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ നേരിടാന്‍ പ്രിയങ്കയേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയില്ലെന്നാണു കോണ്‍ഗ്രസ് വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രചാരണത്തിന്റെ അലയൊലികള്‍ക്ക് മറുപടി പറയാന്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം വഴിയൊരുക്കുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മോഡിയെ നേര്‍ക്കുനേര്‍ നേരിടാന്‍ പ്രിയങ്കയെ വാരാണസിയില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. മത്സരിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പ്രിയങ്കയുടേതു മാത്രമായിരിക്കുമെന്നു പാര്‍ട്ടിയിലെ ഉന്നത നേതാവ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം ആഘോഷമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. ലഖ്‌നൗവില്‍ മെഗാ റോഡ് ഷോയിലൂടെ അവരെ അവതരിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു. വിദേശത്തുള്ള പ്രിയങ്ക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തും.

Exit mobile version