പ്രിയങ്കാ ഗാന്ധിയും രാഷ്ട്രീയത്തിലേക്ക്! എഐസിസി ജനറല്‍ സെക്രട്ടറിയായി ദേശീയ നേതൃനിരയിലേക്ക് കാലെടുത്തെ വെച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീണ്ടനാളത്തെ ആകാംക്ഷയ്ക്ക് അവസാനം കുറിച്ച് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ത്ഥ്യമായി. യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യേഗിക സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചിരുന്ന പ്രിയങ്ക, തെരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. നേരത്തെ രാഷ്ട്രീയത്തില്‍ നിന്നും വിശ്രമമെടുക്കുന്ന സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ നിന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മകള്‍ പ്രിയങ്കയ്ക്കു വേണ്ടി സോണിയ തന്നെ റായ്ബറേലിയില്‍ വഴിമാറി കൊടുക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.

അതേസമയം, ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നു തന്നെയായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുക. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

Exit mobile version