കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല! കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ബെംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത നിര്‍ണായക നിയമസഭാകക്ഷിയോഗത്തിന് ശേഷം, പങ്കെടുത്ത എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെ 80 എംഎല്‍എമാരുള്ളതില്‍ 75എംഎല്‍എമാരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ഒരാള്‍ സ്പീക്കറാണ്. നാല് വിമത എംഎല്‍എമാര്‍ ഇന്ന് യോഗത്തില്‍ നിന്ന് വിട്ടു നിന്നു. ബിദഡിയിലെ റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയത്.

രണ്ട് ടൂറിസ്റ്റ് ബസ്സുകളില്‍ കയറ്റി റിസോര്‍ട്ടിലേക്ക് മാറ്റിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എംഎല്‍എമാര്‍ക്കൊപ്പം ബസ്സിലുണ്ട്. എഴുപത്തിയാറ് എംഎല്‍എമാരെയും രണ്ട് ദിവസത്തേക്ക് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. എംഎല്‍എമാര്‍ ഒറ്റക്കെട്ടാണെന്ന് ബിജെപിയെ ബോധ്യപ്പെടുത്താനാണ് ഇപ്പോള്‍ റിസോര്‍ട്ടിലേക്ക് പോകുന്നതെന്ന് മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. വരാത്തവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കൂറുമാറ്റനിരോധനനിയമപ്രകാരം ഇവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്നും സിദ്ധരാമയ്യ വിപ്പ് പുറപ്പെടുവിച്ചിരുന്നതാണ്. വിപ്പുണ്ടായിട്ടും വിമതരായ നാല് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. എന്നാല്‍ രണ്ട് എംഎല്‍എമാര്‍ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്.

എന്നാല്‍ മുന്‍ മന്ത്രിയായിരുന്ന രമേഷ് ജര്‍ക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനില്‍ക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല. 75 എംഎല്‍എമാര്‍ യോഗത്തിനെത്തിയതോടെ തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭീഷണിയില്ല.

Exit mobile version