ന്യൂഡൽഹി: അശ്ലീല ഉള്ളടക്കമുള്ള കണ്ടന്റുകൾ പ്രദർശിപ്പിച്ചതിന് 18 ഒടിടി ആപ്പുകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും നിരോധിച്ച് കേന്ദ്രസർക്കാർ. മലയാളം ഒടിടി ആപ്പായ യെസ്മ ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചത്.
ഇതിന് പുറമെ 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ (ഏഴ് എണ്ണം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും 3 എണ്ണം ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും) 57 സോഷ്യൽ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചിട്ടുണ്ട്. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്തിരുന്നത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സർഗ്ഗാത്മകതയുടെയും പേരിൽ അശ്ലീലവും ചൂഷണവും അനുവാദിക്കാനാകില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്റെ ഒരു പ്രധാന ഭാഗം അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതുമാണെന്ന് അധികൃതർ കണ്ടെത്തി.
അവിഹിത കുടുംബ ബന്ധങ്ങൾ, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം എന്നിങ്ങനെ അനുചിതമായ വിവിധ സന്ദർഭങ്ങളിൽ നഗ്നതയും ലൈംഗിക പ്രവർത്തനങ്ങളും ഇവയിൽ ചിത്രീകരിക്കുന്നുവെന്നും നിരോധനത്തിനുള്ള കാരണമായി ഐടി മന്ത്രാലയം വിശദീകരിക്കുന്നു.
2000 ലെ ഐടി നിയമത്തിലെ സെക്ഷൻ 67, 67എ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 292, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷൻ 4 എന്നിവയുടെ ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി.
നിരോധിച്ച ആപ്പുകൾ:
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡ്ഡ, ട്രൈ ഫ്ളിക്സ്, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ബേഷരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാ മൂഡ്, ന്യൂഫ്ളിക്സ് മൂഡ്,എക്സ് മോജ്ഫ്ളിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുജി ചിക്കൂഫ്ളിക്സ്, പ്രൈം പ്ലേ