സാങ്‌പോ നദിയില്‍ രൂപമെടുത്ത തടയണ തകരാന്‍ സാധ്യത: അരുണാചലും അസമും വെള്ളപ്പൊക്ക ഭീഷണിയില്‍

ഗുവാഹത്തി: ടിബറ്റന്‍ മേഖലയിലെസാങ്‌പോ നദിയില്‍ രൂപമെടുത്ത ‘തടയണ’ തകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അരുണാചല്‍ പ്രദേശിലും അസമിലും സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. നദിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് ‘തടയണ രൂപം കോണ്ടത്. ടിബറ്റില്‍നിന്ന് ചൈനയിലേക്ക് ഒഴുകുന്ന സാങ്‌പോ നദിയാണ് പിന്നീട് അരുണാചലിലും അസമിലുമെത്തുന്നതോടെ ബ്രഹ്മപുത്രയാകുന്നത്.

അരുണാചലിലെ സിയാങ് നദിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. എന്നാല്‍ സാങ്‌പോ നദിയിലുണ്ടായ തടയണ തകര്‍ന്നാല്‍ വെള്ളം കുത്തിയൊലിച്ച് വന്‍തോതില്‍ ജലനിരപ്പ് ഉയരാനും വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്.

സര്‍ക്കാര്‍ അസ്സമിലെ ദിബ്രുഗഡ്, ധെമാജി, ലഖിംപൂര്‍, ടിന്‍സൂക്യ ജില്ലകളില്‍ ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്തയിലേയും ഭുവനേശ്വറിലേയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ മേഖലയില്‍ വിന്യസിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാങ്‌പോ തീരത്തുനിന്ന് 6000ത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ വലിയ അളവില്‍ സാങ്‌പോ നദിയില്‍ നിന്നുള്ള വെള്ളം സിയാങ് നദിയിലേക്കെത്തുമെന്നും വൈകിട്ടോടെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ചൈന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്താനായി ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

Exit mobile version