ഭൂമി തര്‍ക്കം, രാജസ്ഥാനില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റിക്കൊന്നു, ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റിയിറക്കിയത് എട്ടുതവണ! വീഡിയോ

രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

രാജസ്ഥാന്‍: ഭരത്പൂരില്‍ യുവാവിന്റെ ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റിക്കൊന്നു. നിര്‍പത് ഗുജ്ജര്‍ (32) ആണ് കൊല്ലപ്പെട്ടത്. നിര്‍പത് ഗുജ്ജറിന്റെ ശരീരത്തിലൂടെ എട്ട് തവണയാണ് ട്രാക്ടര്‍ കയറ്റിയിറക്കിയത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ഭരത്പൂരിലെ അഡ്ഡ ഗ്രാമത്തില്‍ ബഹദൂര്‍ എന്നയാളും അടര്‍ സിംഗ് ഗുജ്ജര്‍ എന്നയാളും വര്‍ഷങ്ങളായി ഭൂമി തര്‍ക്കം ഉണ്ടായിരുന്നു. ഇരു വിഭാഗവും കഴിഞ്ഞ ദിവസം സദര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. എന്നാല്‍ വീണ്ടും കൃഷിഭൂമിയില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.

ബഹദൂര്‍ സിങിന്റെ കുടുംബം ട്രാക്ടറുമായി തര്‍ക്കഭൂമിയില്‍ എത്തുകയായിരുന്നു. അടാര്‍ സിംഗിന്റെ ഭാഗത്തുനിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും സ്ഥലത്തെത്തി. ഇതിനിടെ അടാര്‍ സിംഗിനൊപ്പം എത്തിയ നിര്‍പത് ഗുജ്ജര്‍ നിലത്തുകിടന്നു പ്രതിഷേധിച്ചു. ഇതോടെയാണ് ബഹദൂര്‍ സിങ് അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ട്രക്ടര്‍ കയറ്റിയത്.

ട്രാക്ടര്‍ കയറ്റിയിറക്കുന്നത് സമീപത്തുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പലതവണ മുന്നോട്ടും പിന്നോട്ടുമെടുത്ത് നിര്‍പത് ഗുജ്ജറിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

അതിദാരുണമായ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതികള്‍ കസ്റ്റഡിയിലായെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Exit mobile version