വായു മലിനീകരണത്തില്‍ ‘ശ്വാസം മുട്ടി’ രാജ്യ തലസ്ഥാനം, ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

വായുമലിനീകരണ സൂചിക ഇന്ന് 309 ആയി ഉയര്‍ന്നു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. വായുമലിനീകരണ സൂചിക ഇന്ന് 309 ആയി ഉയര്‍ന്നു. ഇതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് അധികൃതര്‍.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണം. സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് കൂട്ടി.

ഇലക്ട്രിക് – സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രിയിക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ശനിയാഴ്ച ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 173 ആയിരുന്നു. ഒറ്റ ദിവസംകൊണ്ടാണ് മുന്നൂറിന് മുകളിലെത്തിയത്. ഡല്‍ഹി സര്‍വകലാശാല മേഖലയില്‍ 330 ഉം, ഡല്‍ഹി വിമാനത്താവള മേഖലയില്‍ 325 ഉം ആണ് ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത്. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൂടിയതാണ് വായുനിലവാരം ഇടിയാന്‍ കാരണം.

വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയില്‍ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്.

Exit mobile version