കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിനൊപ്പം വായു മലിനീകരണവും; ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ച് വരികയാണ്. ഇതിനു പുറമെ വായു മലിനീകരണവും രൂക്ഷമായിരിക്കുകയാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയിലെത്തിയതായി മലിനീകരണം നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. ലോക്ക് ഡൗണില്‍ വാഹനം ഓടാതെയും ഫാക്ടറികള്‍ പ്രവര്‍ത്തിക്കാതെയും ഇരുന്ന സാഹചര്യത്തില്‍ ഇത്തവണ വായു മലീനീകരണം കുറയുമെന്നാണ് ഡല്‍ഹിക്കാര്‍ കരുതിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ മാറിയതോടെ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞിരിക്കുകയാണ്.

താപനിലയിലെ മാറ്റം, കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കല്‍ എന്നിവയാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നത്. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണ തോത് 40 ശതമാനം വര്‍ധിപ്പിക്കുന്നുവെന്നാണ് വിഗദ്ധര്‍ പറയുന്നത്. അതേസമയം വായു മലിനീകരണം കൂടുമെന്നതിനാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

ഡല്‍ഹിക്കൊപ്പം രാജ്യതലസ്ഥാന മേഖലയിലെ ഗുരുഗ്രാം ,നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും വായു മലിനീകരണം രൂക്ഷമായിരിക്കുകയാണ്. പലയിടങ്ങളിലും വായു ഗുണനിലവാരം 400ന് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. ഉത്സവസീസണുകള്‍ക്ക് ശേഷം രാജ്യ തലസ്ഥാന മേഖലയില്‍ പുകപടലങ്ങള്‍ ഇല്ലാതെയിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വായു മലീനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചുണ്ട്.

Exit mobile version