രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അഗ്‌നിവീര്‍: അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപ സഹായം നല്‍കുമെന്ന് കരസേന

കാശ്മീര്‍: സിയാച്ചിനില്‍ വീരമൃത്യു വരിച്ച ആദ്യ അഗ്‌നിവീര്‍ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നല്‍കുമെന്ന് കരസേന. 48 ലക്ഷം രൂപ ഇന്‍ഷുറന്‍സായി നല്‍കും. മറ്റ് ആനുകൂല്യങ്ങള്‍ക്കായ് 44 ലക്ഷം രൂപയും നല്‍കും. അഗ്‌നിവീര്‍ പദ്ധതി നടപ്പാക്കിയതിന് ശേഷം വീരമൃത്യുവരിക്കുന്ന ആദ്യത്തെ സൈനികനാണ് അക്ഷയ് ലക്ഷ്മണ്‍.

അഗ്‌നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും. ഇതിന് പുറമെ നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് ഇനി അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും നല്‍കും. ലക്ഷ്മണിന്റെ കാര്യത്തില്‍ ഇത് ഏകദേശം 13 ലക്ഷത്തിലധികം രൂപ വരും.

ആംഡ് ഫോഴ്‌സസ് ബാറ്റില്‍ കാഷ്വാല്‍റ്റി ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ കുടുംബത്തിന് നല്‍കും. അടിയന്തിര ധനസഹായമായി ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 30,000 രൂപയും നല്‍കുമെന്ന് സൈന്യം വിശദീകരിക്കുന്നു.

രാഹുല്‍ ഗാന്ധിയുള്‍പ്പെടുള്ള നേതാക്കള്‍ സിയാച്ചിനില്‍ വീരമൃത്യവരിച്ച അഗ്‌നിവീര്‍ അക്ഷയ് ലക്ഷ്മണിന് സഹായം ലഭിക്കാത്തതിനെ വിമര്‍ശിച്ചിരുന്നു. വീരമൃത്യുവരിച്ചാല്‍ സൈനികരുടെ കുടുംബത്തിന് പെന്‍ഷനോ മറ്റ് സഹായങ്ങളോ ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥര്‍ സഹായവുമായി രംഗത്തെത്തിയത്.

സിയാച്ചിന്‍ ഡ്യൂട്ടി സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഓപറേറ്റര്‍ അഗ്‌നിവീര്‍ ഗവാട്ടെ അക്ഷയ് ലക്ഷ്മണന് ഇന്ത്യന്‍ സൈന്യം ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് എക്സില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്,”മഞ്ഞില്‍ നിശ്ശബ്ദരായി നിലകൊള്ളാന്‍, അവര്‍ വീണ്ടും എഴുന്നേറ്റു മുന്നേറും. അഗ്‌നിവീര്‍ (ഓപ്പറേറ്റര്‍) ഗവാട്ടെ അക്ഷയ് ലക്ഷ്മണന്റെ പരമോന്നത ത്യാഗത്തെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സിന്റെ എല്ലാ അഭിവാദ്യവും. സിയാച്ചിന്‍, കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നു,” ദു:ഖത്തിന്റെ ഈ വേളയില്‍ കുടുംബത്തോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ സൈന്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Exit mobile version