എന്നെ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു, അയാള്‍ ഒരു വേട്ടക്കാരനാണ്..! ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. എന്നാല്‍ തന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല എന്നാണ് യുവതി പറയുന്നത്. മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത യുവതി പീഡനാരോപണം ഉന്നയിച്ച് തനിക്ക് സന്ദേശം അയച്ചതായി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

ദേശീയ പുരസ്‌ക്കാര ജേതാവും മഹാ പ്രതിഭയുമായ അദ്ദേഹത്തോട് തനിക്കു വലിയ ബഹുമാനമായിരുന്നു. 18 വയസുള്ളപ്പോള്‍ തനിക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. വരികള്‍ വിശദീകരിക്കാനായി അദ്ദേഹത്തിന്റെ കോടമ്പാക്കത്തുള്ള വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു.

എന്നാല്‍ അയാള്‍ വളരെ മോശമായാണ് തന്നോട് പ്രതികരിച്ചത്. എന്നെ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളതെന്നും യുവതി അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

മാത്രമല്ല കവിയല്ല വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ ഇന്‍ഡട്രിയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും യുവതി ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ആരും പരാതിപ്പെടാന്‍ മുതിരില്ലെന്നും യുവതി വ്യക്തമാക്കി.

സംവിധായകന്‍ സിഎസ് അമുദന്‍, ഗായിക ചിന്‍മയി എന്നിവര്‍ യുവതിക്ക് പിന്തുണയുമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഗായിക ചിന്‍മയി തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Exit mobile version