രാഹുല്‍-നിര്‍മ്മല വാക്‌പോരില്‍ വഴിത്തിരിവ്; രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട വെല്ലുവിളിക്ക് കരാറിന്റെ രേഖകള്‍ പുറത്തുവിട്ട് പ്രതിരോധമന്ത്രിയുടെ മറുപടി; രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യം

ഇതിനുള്ള മറുപടിയായി എച്ച്എഎല്ലുമായി ഉണ്ടാക്കിയ കരാറിന്റെ രേഖകള്‍ പുറത്തുവിട്ടാണ് പ്രതിരോധ മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: ലോക്‌സഭയിലെ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക് പോര് വഴിത്തിരിവിലേക്ക്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് ഒരു ലക്ഷം കോടിയലധികം രൂപയുടെ പ്രതിരോധ കരാര്‍ നല്‍കിയെന്ന് ലോക്‌സഭയില്‍ പറഞ്ഞ പ്രതിരോധ മന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഇതിനുള്ള മറുപടിയായി എച്ച്എഎല്ലുമായി ഉണ്ടാക്കിയ കരാറിന്റെ രേഖകള്‍ പുറത്തുവിട്ടാണ് പ്രതിരോധ മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ നല്‍കിയെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ കളവ് പറഞ്ഞെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഒരു ദേശീയ ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. തങ്ങള്‍ക്ക് ഒരു രൂപയുടെ കരാര്‍ പോലും ലഭിച്ചിട്ടില്ലെന്ന് എച്ച്എഎല്‍ വ്യക്തമാക്കിയതായിട്ടായിരുന്നു മാധ്യമ റിപ്പോര്‍ട്ട്.

എന്നാല്‍, റാഫേല്‍ ഇടപാട് എച്ച്എഎല്ലിന് നല്‍കിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധകരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയെങ്കില്‍ അതിന് തെളിവ് എവിടെ?, ആ തെളിവ് തന്നില്ലെങ്കില്‍ നിര്‍മ്മല രാജി വയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കണക്കുകള്‍ നിരത്തിയാണ് പ്രതിരോധ മന്ത്രിയുടെ മറുപടി.

കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിരോധ മന്ത്രി പുറത്തുവിട്ടിട്ടുണ്ട്. എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകള്‍, എഎല്‍31 എഫ്പി, ആര്‍ഡി 33 എന്‍ജിന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ്, ഡോണിയര്‍ എയര്‍ക്രാഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട കരാറുകളാണ് എച്ച്എഎല്ലുമായി ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തിരുന്ന് കള്ളങ്ങള്‍ വിളിച്ച് പറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതില്‍ ദു:ഖമുണ്ടെന്നും മന്ത്രി പറഞ്ഞു. എച്ച്എഎല്ലുമായി ഇതുവരെ 26570 കോടിയുടെ കരാറില്‍ ഒപ്പു വച്ചു കഴിഞ്ഞു, ഇനി 73000 കോടിയുടെ കരാറുമായി ബന്ധപ്പെട്ട് ധാരണയില്‍ എത്തിയെന്നും രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറഞ്ഞ് പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Exit mobile version