ദളിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം കഴിയ്ക്കാതെ വിദ്യാര്‍ഥികള്‍; ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എംപിയും കലക്ടറും

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ ദളിത് സ്ത്രീ പാചകം ചെയ്യുന്നതിനാല്‍ സ്‌കൂളിലെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് കനിമൊഴി എംപി. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 11 കുട്ടികളാണ് സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിക്കാതിരുന്നത്.

ഭക്ഷണം വിദ്യാര്‍ത്ഥികള്‍ കഴിക്കാതെ വന്നതോടെ കനിമൊഴി എംപി അടക്കമുള്ളവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം.

എംപിയും, കലക്ടറും എത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറായത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്‌കൂളില്‍ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദളിത് വിഭാഗത്തില്‍പ്പെട്ട മുനിയസെല്‍വി എന്ന സ്ത്രീയെയായിരുന്നു.

അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാര്‍ത്ഥികള്‍ കഴിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് മുനിയസെല്‍വി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്.

താന്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുനിയസെല്‍വി പറഞ്ഞു. വിവരം പുറത്തുവന്നതിന് പിന്നാലെ കനിമൊഴി എംപി, സാമൂഹിക ക്ഷേമ, വനിതാവകാശ വകുപ്പ് മന്ത്രി പി. ഗീതാ ജീവന്‍, ജില്ലാ കലക്ടര്‍ കെ. സെന്തില്‍രാജ് തുടങ്ങിയവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികളുമായും മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം സ്‌കൂളിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

Exit mobile version