തമിഴ്‌നാട്ടിൽ വ്യാജ മദ്യദുരന്തം; രണ്ട് ദുരന്തങ്ങളിൽ മരിച്ചത് സ്ത്രീകൾ ഉൾപ്പടെ 13 പേർ; നിരവധിപേർ ചികിത്സയിൽ; പോലീസുകാർക്ക് സസ്‌പെൻഷൻ

വില്ലുപുരം: തമിഴ്‌നാട്ടിൽ രണ്ട് പ്രദേശങ്ങളിലായി വ്യാജ മദ്യദുരന്തം. വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് മരിച്ചത്. മദ്യം കഴിച്ച നിരവധി പേർ അവശനിലയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവത്തിൽ സർക്കാർ നടപടി സ്വീകരിച്ചു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് ജില്ലകൡലായി ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിന് തെളിവുകൾ കണ്ടെത്തിയിട്ടില്ല.

24 ഓളം പേരാണ് ചികിത്സയിലുള്ളത്. അവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരമെന്ന് പോലീസ് ഇൻസ്‌പെക്ടർ ജനറൽ (നോർത്ത്) എൻ കണ്ണൻ അറിയിച്ചു. മരിച്ചരുൾപ്പടെ എഥനോൾ-മെഥനോൾ പദാർത്ഥം കലർന്ന വ്യാജ മദ്യം കഴിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

also read- കിണറ്റില്‍ വീണ നായക്കുട്ടിയെ രക്ഷിച്ച് തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി വീണു, ഗൃഹനാഥന് ദാരുണാന്ത്യം

ചെങ്കൽപട്ട് ജില്ലയിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരിൽ നാല് പേർ ചികിത്സയ്ക്കിടെ മരിച്ചു. ചെങ്കൽപ്പാട്ട് സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് സംഭവങ്ങളിലേയും പ്രതികൾ ഒളിവിലാണ്. ഇവർക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുന്നുണ്ട്.

രണ്ട് കേസുകളിലും വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ച മദ്യമാണ് ഉപയോഗിച്ചിരിക്കുന്നത്. ജോലി വീഴ്ചയുടെ പേരിൽ രണ്ട് ജില്ലകളിൽ നിന്നും മൂന്ന് ഇൻസ്പെക്ടർമാരെയും നാല് സബ് ഇൻസ്പെക്ടർമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് സേന അറിയിച്ചു.

മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും സർക്കാർ തീരുമാനിച്ചു.


മരക്കാനം ഇൻസ്‌പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്‌പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്‌സ്‌മെന്റ് വിങ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്‌പെക്ടർ ശിവഗുരുനാഥൻ എന്നിവരെ സസ്‌പെൻഡ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version