കര്‍ണാടകയില്‍ വിധിയെഴുത്ത്: 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു

ബംഗളൂരു: കര്‍ണാടക ഇന്ന് വിധിയെഴുതാന്‍ പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെ നടക്കും. 58,545 പോളിങ് സ്റ്റേഷനുകളിലായി 5,31,33,054 വോട്ടര്‍മാരാണ് കര്‍ണാടകയുടെ വിധി കുറിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 113 സീറ്റുകളാണ്.

135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോള്‍ 141 സീറ്റാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിര്‍ത്തുകയാണ് ജെഡിഎസ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തില്‍പരം സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നുണ്ട്. 5,30,85,566 ആണ് ആകെ വോട്ടര്‍മാര്‍. 11,71,558 കന്നി വോട്ടര്‍മാരും 12,15,920 വോട്ടര്‍മാര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്. 58,545 പോളിംഗ് സ്റ്റേഷനുകളിലായി 4 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

5.2 കോടി വോട്ടര്‍മാരാണ് ഇക്കുറി കര്‍ണാടകയിലുള്ളത്. ഇതില്‍ 9.17 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്. ആകെ 2,613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 185 പേര്‍ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോണ്‍ഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാനത്താകെ 58,282 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

മെയ് 13നാണ് വോട്ടെണ്ണല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുള്‍പ്പെടെ ഇറക്കിയാണ് ബിജെപി ഇത്തവണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്. സോണിയ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കോണ്‍ഗ്രസും പ്രചാരണത്തിന് എത്തിച്ചു.

Exit mobile version