ഹിന്ദുക്കളെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണം ഒഴിവാക്കണം: ‘ദി കേരളാ സ്റ്റോറി’യ്ക്ക് പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ‘ദി കേരളാ സ്റ്റോറി’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായാണ് ഈ കാര്യം അറിയിച്ചത്. ചിത്രത്തിന് വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍ ഇങ്ങനെയാണ്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്ന ഭാഗത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു

അതേസമയം, കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ പ്രതികരിച്ചിരുന്നു. 32000 അല്ല അതിലധികം ആളുകള്‍ ഉണ്ടാകും മതം മാറി കേരളത്തില്‍ നിന്നും ഐഎസില്‍ പോയവരുടെ എണ്ണമെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സിനിമ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വന്‍ തോതിലുള്ള വിവാദങ്ങളാണ് ഉയരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ള നിരവധി പേര്‍ സിനിമയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.

Exit mobile version