കടവരാന്തയില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: കടവരാന്തയില്‍ കിടന്നുറങ്ങിയ ആളെ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പൂന്തുറ സ്വദേശി ഷെഫീക്കിനെയാണ് സുഹൃത്തായ അക്ബര്‍ ഷാ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അക്ബര്‍ ഷായെ കന്റോണ്‍മെന്റ് പോലീസ് പിടികൂടി.

ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രി നഗരത്തിലെ സെന്റ് ജോസഫ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഷെഫീഖിനെ സുഹൃത്ത് അക്ബര്‍ ഷാ കല്ല് കൊണ്ട് തലയ്ക്കു മൂന്നു തവണ ഇടിച്ചു. കാലിലും കല്ല് കൊണ്ട് അടിച്ചു.

സംഭവസ്ഥലത്തു വെച്ച് തന്നെ അബോധാവസ്ഥയിലായ ഷെഫീഖിനെ വഴിയാത്രക്കാര്‍ ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് ഇപ്പോഴും അബോധാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഷെഫീഖിന്റെ കാലുകള്‍ക്കും ഒടിവുകളുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അക്ബര്‍ ഷാ യെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു.

ഷെഫീഖും അക്ബര്‍ ഷായും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. ഇരുവരും കടവരാന്തയിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം അക്ബര്‍ ഷാ സ്ഥലത്തുണ്ടെന്ന വിവരം ഷെഫീഖ് വഞ്ചിയൂര്‍ പോലീസിനെ അറിയിച്ചെന്നും, ഈ വൈരാഗ്യത്താല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version