കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ: ധനസഹായം പ്രഖ്യാപിച്ച് കുമാരസ്വാമി

ബംഗളൂരു: കര്‍ഷകരുടെ കുടുംബത്തില്‍ നിന്നും വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് സഹായം പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു മുതിര്‍ന്ന ജനതാദള്‍ നേതാവിന്റെ പ്രഖ്യാപനം. കോലാറില്‍ പഞ്ചരത്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

ആണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ഷകരുടെ മക്കളായതുകൊണ്ട് വിവാഹ ആലോചനയില്‍ നിന്നും പെണ്‍കുട്ടികള്‍ പിന്‍മാറുന്നതായി തനിക്ക് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. കര്‍ഷക കുടുംബങ്ങളുടെ ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് തുക അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 10ന് ഒറ്റ ഘട്ടമായാണ് നടക്കുക. മെയ് 13 നാണ് വോട്ടെണ്ണല്‍ നടക്കുക. ഏപ്രില്‍ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. അംഗ പരിമിതര്‍ക്കും വീട്ടില്‍ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ട്. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടര്‍മാരാണ് ഇക്കുറി കര്‍ണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകള്‍, 2 കോടി 62 ലക്ഷം പുരുഷന്‍മാര്‍. ഇതില്‍ 9,17,241 പുതിയ വോട്ടര്‍മാരാണ്.

Exit mobile version