മകളെ പ്രണയിച്ച് ഒളിച്ചോടി, വിവാഹം കഴിച്ചു; ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

ടൈല്‍സ് പണിക്കാരനായ ജഗന്‍ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്ന വഴിയില്‍ ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറും സംഘവും ആക്രമിക്കുകയായിരുന്നു.

കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകയില്‍ ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗന്‍ ആണ് ഭാര്യാ പിതാവിന്റെ പകയില്‍ ജീവന്‍ നഷ്ടമായത്. ജോലി കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന ജഗനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയാണ് ഭാര്യ പിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്.

ടൈല്‍സ് പണിക്കാരനായ ജഗന്‍ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്ന വഴിയില്‍ ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറും സംഘവും ആക്രമിക്കുകയായിരുന്നു. കെ ആര്‍ പി അണക്കെട്ടിന് സമീപം കാത്തുനിന്ന അക്രമികള്‍ ജഗനെ തടഞ്ഞുനിര്‍ത്തി നിരവധി തവണ കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയത്.

കൂട്ടുപ്രതികളും ശങ്കറിന്റെ ബന്ധുക്കള്‍ തന്നെയാണ്. കൊലയ്ക്ക് ശേഷം ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാവേരിപട്ടണം പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം എടുത്തുമാറ്റാന്‍ നാട്ടുകാരും ജഗന്റെ ബന്ധുക്കളും അനുവദിച്ചില്ല. കൊലയാളികളെ പിടികൂടാതെ മൃതദേഹം നീക്കാന്‍ സമ്മതിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.

തുടര്‍ന്ന് കൃഷ്ണഗിരി എസ് പി സരോജ് കുമാര്‍ ഠാക്കൂര്‍, ഡി എസ് പി തമിഴരസി എന്നിവര്‍ സ്ഥലത്തെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് എസ്പിയും ഡിഎസ്പിയും വ്യക്തമാക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കന്‍ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗന്‍ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഒടുവില്‍ ഇവരുടെ സമ്മതമില്ലാതെ ഇവര്‍ ഒളിച്ചോടിയായിരുന്നു വിവാഹം നടത്തിയത്.

Exit mobile version