‘ദേവതമാര്‍ക്ക് നിദ്രാഭംഗം’: എലി ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം മാറ്റി പുരി ജഗന്നാഥ ക്ഷേത്രം

ഭുവനേശ്വര്‍: ദേവതമാര്‍ക്ക് നിദ്രാഭംഗം ഉണ്ടാക്കും, ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ എലി ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം നീക്കി. യന്ത്രങ്ങളില്‍ നിന്നുയരുന്ന ശബ്ദം ദേവതമാര്‍ക്ക് നിദ്രാഭംഗം ഉണ്ടാക്കുമെന്ന് കാരണം പറഞ്ഞാണ് അധികൃതര്‍ യന്ത്രം നീക്കിയത്.

ഈ വര്‍ഷം ആദ്യമാണ് ക്ഷേത്രത്തില്‍ എലി ശല്യം കണ്ടെത്തിയത്. എലികളെ തുരത്തുന്നതിന് ഭൂരിപക്ഷാഭിപ്രായത്തോടെ ക്ഷേത്രഭാരവാഹികള്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇതിന് എതിരെ പുരോഹിതര്‍ രംഗത്തെത്തി.

ജനുവരിയിലാണ് ക്ഷേത്രത്തിലെ ജഗന്നാഥന്‍, ബലഭദ്ര, സുഭദ്ര എന്നീ വിഗ്രഹങ്ങളില്‍ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങള്‍ എലികള്‍ കരണ്ടതായി കണ്ടെത്തിയത്. മരം കൊണ്ട് നിര്‍മിച്ച ക്ഷേത്ര വിഗ്രഹങ്ങളും എലി കരണ്ട് നശിപ്പിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഒരു ഭക്തന്‍ എലിയെ തുരത്തുന്ന യന്ത്രം ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ യന്ത്രം വെക്കാനായിരുന്നു ക്ഷേത്രഭാരവാഹികളുടെ തീരുമാനം. എന്നാല്‍ പരാതിയുമായി പുരോഹിതര്‍ രംഗത്തെത്തി.

Read Also: ‘കൊമ്പന്’ രജിസ്‌ട്രേഷന്‍ മാറ്റിയിട്ടും രക്ഷയില്ല: വിദ്യാര്‍ത്ഥികളുമായി പോയ ബസ് കര്‍ണാടകയില്‍ തടഞ്ഞു

എലിയെ ഭയപ്പെടുത്തി ഓടിക്കുന്നതിന് യന്ത്രം പുറപ്പെടുവിക്കുന്ന മുരളല്‍ ശബ്ദം ദേവതമാര്‍ക്ക് നിദ്രാഭംഗമുണ്ടാക്കുന്നു എന്നതായിരുന്നു അവരുടെ പരാതി. തുടര്‍ന്ന് യന്ത്രം നീക്കം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് യന്ത്രത്തിന് പകരം ശര്‍ക്കര ഉള്ളില്‍ വെച്ച കെണികള്‍ ഉപയോഗിച്ച് എലിയെ പിടിക്കുന്ന രീതിയിലേക്ക് മടങ്ങിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. എലികളെ വിഷം വെച്ചോ മറ്റൊ കൊല്ലരുതെന്ന നിലപാട് കാലങ്ങളായി തുടര്‍ന്ന് വരുന്നതിനാല്‍ കെണിയില്‍ കുടുങ്ങുന്ന എലികളെ ക്ഷേത്രത്തിന് പുറത്ത് തുറന്ന് വിടുകയാണ് ചെയ്യുന്നതെന്ന് ക്ഷേത്രഭാരവാഹി ജിതേന്ദ്ര സാഹു പറഞ്ഞു.

Exit mobile version