ഇന്ത്യയില്‍ ഇനി എലികളെ കൊന്നാല്‍ പണിപാളും! മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കും

പാര്‍ലമെന്റ് പാസാക്കിയ വന്യമൃഗസംരക്ഷണ നിയമ ഭേദഗതി പ്രകാരം സംരക്ഷിത പട്ടികയിലെ ജീവികളെ കൊല്ലുന്നത് മൂന്നു വര്‍ഷം തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

rat

ന്യൂഡല്‍ഹി: എലികളെ കൊന്നാല്‍ ഇനി പണിപാളും, മൂന്നു വര്‍ഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. എലികളെ മാത്രമല്ല, കാക്കകള്‍, പഴംതീനി വവ്വാല്‍ തുടങ്ങിയ ജീവികളെ സംരക്ഷിത വിഭാഗമായ ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

പാര്‍ലമെന്റ് പാസാക്കിയ വന്യമൃഗസംരക്ഷണ നിയമ ഭേദഗതി പ്രകാരം സംരക്ഷിത പട്ടികയിലെ ജീവികളെ കൊല്ലുന്നത് മൂന്നു വര്‍ഷം തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. കൊല്ലാന്‍ അനുമതിയുണ്ടായിരുന്ന ജീവികളാണിവ.

എന്നാല്‍ 1972ലെ നിയമം ഭേദഗതി ചെയ്തതോടെ ഷെഡ്യൂളുകള്‍ ആറില്‍ നിന്ന് നാലായി ചുരുങ്ങി. ഉയര്‍ന്ന സംരക്ഷണം ആവശ്യമായ ജീവികള്‍ക്കായുള്ള ഷെഡ്യൂള്‍ ഒന്നും കുറഞ്ഞ സംരക്ഷണമുള്ള ജീവികള്‍ അടങ്ങിയ ഷെഡ്യൂള്‍ രണ്ടും. സംരക്ഷണം ആവശ്യമായ സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷെഡ്യൂള്‍ മൂന്നും അന്താരാഷ്ട്ര ധാരണകള്‍ക്ക് വിധേയമായ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഷെഡ്യൂള്‍ നാലുമാണത്.

അതേസമയം, രണ്ടാം ഷെഡ്യൂളിലെ ജീവികള്‍ മനുഷ്യനെയോ വിളകളെയോ കന്നുകാലികളെയോ സ്വത്തിനെയോ ആക്രമിക്കുകയോ, അനിയന്ത്രിതമായി പെരുകുകയോ ചെയ്താല്‍ അവയെ വെര്‍മിന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൊല്ലാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് അപേക്ഷിക്കാം.

Exit mobile version