പിടിച്ചെടുത്ത 8 കോടി അടയ്ക്ക വിറ്റ് ഉണ്ടാക്കിയത്; ഭരണകക്ഷി എംഎൽഎയായ തന്നോട് ഇതു ചെയ്യാൻ പാടില്ലായിരുന്നു; ബിജെപി എംഎൽഎ

ബംഗളൂരു: ലോകായുക്ത വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണം തിരികെ പിടിക്കുമെന്ന് കർണാടകയിലെ വിവാദ ബിജെപി എംഎൽഎ. തന്റെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നും 8.23 കോടി രൂപ ലോകായുക്ത പിടിച്ചെടുത്തതിന് വിശദീകരണം നൽകവെയാണ് എംഎൽഎയുടെ വാക്കുകൾ.

തനിക്ക് കോടിക്കണക്കിന് പണം ലഭിച്ചത് അടയ്ക്ക വിറ്റാണെന്ന് അഴിമതിയാരോപണം നേരിടുന്ന ബിജെപി എംഎൽഎ മാദൽ വിരൂപാക്ഷപ്പ വിശദീകരിച്ചു. കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്റ്സ് ലിമിറ്റഡ് ചെയർമാനായ ചന്നഗിരി എംഎൽഎ വിരൂപാക്ഷപ്പ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് കസ്റ്റഡിയിൽ നിന്നും പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്.

കെഎസ്ഡിഎൽ ഉദ്യോഗസ്ഥർ സുതാര്യമായ രീതിയിലാണ് ടെൻഡറുകൾ പൂർത്തിയാക്കിയതെന്നും അഴിമതി നടന്നിട്ടില്ലെന്നും വിരൂപാക്ഷപ്പ പറഞ്ഞു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ പാർട്ടിയെ ദ്രോഹിക്കുന്നതൊന്നും ഞാൻ ചെയ്തിട്ടില്ല, അഴിമതിയും ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും ബിജെപി എംഎൽഎ പറഞ്ഞു.

ഇത്ര കാലത്തെ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎയ്ക്കെതിരെ റെയ്ഡ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ പണം കുടുംബത്തിന്റേതാണ്. നമ്മുടെ താലൂക്ക് അടയ്ക്ക കൃഷിക്ക് പേരുകേട്ടതാണ്. സാധാരണ കർഷകന്റെ വീട്ടിൽ പോലും അഞ്ചും ആറും കോടി രൂപയുണ്ടെന്നും തനിക്ക് ആകെ 125 ഏക്കർ കൃഷിയുണ്ടെന്നും വിരൂപാക്ഷപ്പ പറഞ്ഞു.

ALSO READ- 25 വർഷം വീട്ടുജോലികൾ ചെയ്തത് തനിയെ; ജീവതത്തിന്റെ നല്ല കാലം ചെലവഴിച്ചത് വീടിനകത്ത്; വിവാഹ മോചനകേസിൽ സ്ത്രീക്ക് ഒന്നേമുക്കാൽ കോടി നഷ്ടപരിഹാരം

കൂടാതെ വിപണനശാലയും നിരവധി ബിസിനസ്സുകളും നടത്തുന്നയാളാണ് താൻ. ലോകായുക്തയ്ക്ക് ഉചിതമായ രേഖകൾ നൽകുകയും പണം തിരികെ വാങ്ങുകയും ചെയ്യും എന്നും വിരൂപാക്ഷപ്പ പറഞ്ഞു. വിരൂപാക്ഷപ്പയുടെ മകനും ഐഎഎസ് ഓഫീസറുമായ പ്രശാന്ത് കുമാർ കരാറുകാരനിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടിയത്.

താൻ എംഎൽഎക്ക് വേണ്ടിയാണ് കൈക്കൂലി നൽകിയതെന്നാണ് കരാറുകാരൻ പറയുന്നത്. തുടർന്നുള്ള റെയ്ഡുകളിൽ എംഎൽഎയുടെ കുടുംബ വീട്ടിൽ നിന്ന് 8.23 കോടി രൂപയും വൻതോതിൽ സ്വർണം, വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.

കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ഓഫീസറാണ് പ്രശാന്ത്, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്റെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. അതേസമയം, തനിക്ക് ടെൻഡർ രേഖകളിൽ ഒപ്പിടാൻ ഭരണപരമായ അധികാരമില്ലാത്തതിനാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Exit mobile version