കല്ല്യാണ വിരുന്നിനിടെ പ്ലേറ്റ് എത്തിക്കാന്‍ വൈകി; കാറ്ററിംഗ് ജീവനക്കാരനെ പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി

ഇന്നലെ രാത്രി ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലാണ് സംഭവം. സന്ദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ന്യൂഡല്‍ഹി: കല്ല്യാണ വിരുന്നിനിടെ പ്ലേറ്റ് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനക്കാരനെ പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. കല്ല്യാണവീട്ടില്‍ ഉണ്ടായ തര്‍ക്കത്തിനെത്തുടര്‍ന്ന് സംഗീത ബാന്‍ഡിലെ അംഗങ്ങളാണ് കാറ്ററിംഗ് ജീവനക്കാരനെ പ്ലാസ്റ്റിക്ക് പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലാണ് സംഭവം. സന്ദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ല്യാണ വിരുന്നിനിടെ ഭക്ഷണം കഴിക്കുന്നതിനായി ഡി ജെ ഉള്‍പ്പെടെയുള്ള ബാന്‍ഡ് അംഗങ്ങള്‍ സന്ദീപിനോട് പ്ലേറ്റ് ആവശ്യപ്പെട്ടു. പ്ലേറ്റുകള്‍ വൃത്തിയാക്കുകയാണെന്നും അല്‍പ്പസമയത്തിനകം എത്തിക്കാമെന്നും സന്ദീപ് മറുപടി നല്‍കി.

തുടര്‍ന്ന് പ്ലേറ്റ് എത്താന്‍ വൈകിയതോടെ ബാന്‍ഡ് അംഗങ്ങളില്‍ രണ്ടുപേര്‍ സന്ദീപിനെ പ്ലാസ്റ്റിക് പെട്ടികൊണ്ട് അടിക്കുകയായിരുന്നു. പിന്നാലെ സന്ദീപ് മരിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version