എയര്‍ ഇന്ത്യ 18,000 കോടി രൂപ വായ്പയെടുക്കുന്നു; നല്‍കുന്നത് എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 18,000 കോടി രൂപ വായ്പയെടുക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നെ ബാങ്കുകളില്‍ നിന്നാണ് എയര്‍ ഇന്ത്യ വായ്പയെടുക്കുന്നത്.

രണ്ട് ബാങ്കുകളില്‍ നിന്നായി ഒരു വര്‍ഷത്തെ വായ്പയിലൂടെ 18,000 കോടി രൂപ വായ്പ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിക്ക് ലഭിച്ച വായ്പ സൗകര്യത്തിന്റെ തുടര്‍ച്ചയാണ് പുതിയ വായ്പ.

2022 ജനുവരിയില്‍, ടാറ്റ സണ്‍സ് എസ്ബിഐയില്‍ നിന്ന് 10,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 4.25 ശതമാനം പലിശ നിരക്കില്‍ 5,000 കോടി രൂപയും വായ്പാ എടുത്തിരുന്നു. പണപ്പെരുപ്പം രൂക്ഷമായതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അതിന്റെ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 225 ബേസിസ് പോയിന്റ് ഉയര്‍ത്തിയതോടെ രാജ്യത്തെ വായ്പകളുടെ പലിശ നിരക്ക് കൂടുതലാണ്.

ഏറ്റവും പുതിയ വായ്പ നിരക്ക് ഏകദേശം 6.50% ആണ്, അതേസമയം എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

എയര്‍ഏഷ്യ ഇന്ത്യയും വിസ്താരയും ഉള്‍പ്പെടുന്ന എയര്‍ലൈനുകളെ ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. പുതിയ വിമാനങ്ങളില്‍ നിക്ഷേപം നടത്താനും, നിലവിലുള്ളവ പുതുക്കിപ്പണിയാനും, സംവിധാനങ്ങളും അതിന്റെ ശൃംഖലയും പുനരുജ്ജീവിപ്പിക്കാനും എയര്‍ലൈന്‍ പദ്ധതിയിടുന്നുണ്ട്,

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022 മാര്‍ച്ച് അവസാനത്തോടെ എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം 93,473 കോടി രൂപയാണ്. . ടാറ്റയുടെ കീഴില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്.

Exit mobile version