രണ്ട് ഡസന്‍ മനുഷ്യരെ അരുംകൊല ചെയ്തു: ചാള്‍സ് ശോഭരാജ് ജയിലില്‍ നിന്നും പുറത്തേക്ക്

ന്യൂഡല്‍ഹി: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുന്നു. 19 വര്‍ഷമായി കാഠ്മണ്ഡുവിലെ ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിനെ പ്രായം പരിഗണിച്ചാണ് നേപ്പാള്‍ സുപ്രീംകോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

ജയില്‍ മോചിതനായി 15 ദിവസത്തിനുള്ളില്‍ ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി നിര്‍ദ്ദേശിച്ചു. 2003 മുതല്‍ നേപ്പാളിലെ കാഠ്മണ്ഡു ജയിലില്‍ കഴിയുകയാണ് ചാള്‍സ് ശോഭരാജ്.

വിനോദസഞ്ചാരികളായ അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വര്‍ഷവും, വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വര്‍ഷവും ചേര്‍ത്ത് മൊത്തം 21 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.

1970-കളിലാണ് ചാള്‍സ് ശോഭരാജിനെ ലോകം അറിഞ്ഞു തുടങ്ങുന്നത്. 1972നും 1976നും ഇടയില്‍ രണ്ടു ഡസന്‍ മനുഷ്യരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആദ്യ കാലത്ത് ബിക്കിനി കില്ലര്‍ എന്നായിരുന്ന ശോഭരാജിന്റെ ആദ്യകാല അപരനാമം. മാധ്യമങ്ങള്‍ അയാളെ സര്‍പ്പന്റ് എന്ന് വിളിച്ചു(വഞ്ചകന്‍, സാത്താന്‍ ). 1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. പക്ഷെ ജയില്‍ചാടി.

പിന്നീട് പല രാജ്യങ്ങളില്‍ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഈ സമയത്താണ് കുറ്റകൃത്യങ്ങള്‍ ദക്ഷിണേഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ഒടുവില്‍ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു.

1986ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നും ശോഭാരാജ് വീണ്ടും സമര്‍ഥമായി രക്ഷപ്പെട്ടു. ഒരുമാസത്തിനു ശേഷം പിടിയിലായി. 1997-ല്‍ ജയില്‍ മോചിതനായശേഷം ഫ്രാന്‍സിലേക്ക് പോയ ശോഭരാജിനെ പിന്നീട് കാണുന്നത് 2003-ലാണ്. കാഠ്മണ്ഡുവിലെ എയര്‍പോര്‍ട്ടില്‍ ബാ?ഗും തൂക്കി സാവധാനം നടന്നു പോകുന്ന മനുഷ്യനെ തിരിച്ചറിഞ്ഞത് നേപ്പാളിലെ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു. അങ്ങനെ ശോഭരാജ് വീണ്ടും ജയിലിലായി. നേപ്പാളില്‍ നടന്ന ഒരു കൊലപതാക കുറ്റം കൂടി ശോഭരാജിന് മേല്‍ ചുമത്തപ്പെട്ടു. ഈ പ്രായത്തിലും എണ്ണമറ്റ കേസ്സുകളുടെ വിചാരണയും നടന്നുകൊണ്ടിരിക്കയൊണ് ചാള്‍സ് ജയില്‍ മോചിതനാകുന്നത്.

Exit mobile version