ഖത്തര്‍ ലോകകപ്പിന് സമാനമായ ഒരു ഉത്സവം ഇന്ത്യയില്‍ നടക്കുന്ന കാലം വിദൂരമല്ല; പ്രധാനമന്ത്രി

ഷില്ലോങ്: ഖത്തര്‍ ലോകകപ്പിന് സമാനമായ ഒരു മേള ഇന്ത്യയില്‍ നടക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അവിടെ ത്രിവര്‍ണ പതാക പാറിപ്പറക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മേഘാലയയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ലോകകപ്പ് ഖത്തറിലാണ്, നമ്മള്‍ വിദേശ ടീമുകള്‍ക്കായി ആഹ്ലാദിക്കുന്നു. എന്നാല്‍ ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍, ഇന്ത്യയില്‍ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവര്‍ണ പതാകയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാവും’- മോഡി പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കായിക മേഖല വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. രാജ്യത്തെ ആദ്യത്തെ ‘നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി’ തുറക്കുമെന്നും പ്രധാനപ്പെട്ട 90 സ്പോര്‍ട്‌സ് പ്രൊജക്ടുകളാണ് മേഖലയില്‍ നടപ്പാക്കാന്‍ ഉദേശിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also: ഗോള്‍ഡന്‍ ബൂട്ട് തിളക്കത്തില്‍ എംബാപ്പ; രണ്ടാമത്തെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി മെസ്സി

ഫുട്ബോള്‍ ജ്വരം നമ്മെ എല്ലാവരേയും ബാധിച്ചിരിക്കവെ നമുക്കെന്തുകൊണ്ട് ഫുട്ബോള്‍ പദപ്രയോഗങ്ങളില്‍ സംസാരിച്ചുകൂടാ. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് എതിരായി പ്രവര്‍ത്തിക്കുന്നവരെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുന്നതുപോലെ, കഴിഞ്ഞ എട്ടു വര്‍ഷമായി വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ തടസം നിന്നതിനെല്ലാം ചുവപ്പ് കാര്‍ഡ് കാട്ടിയിട്ടുണ്ടെന്നും മോഡി പറഞ്ഞു.

‘ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ നടക്കുന്ന ദിവസം തന്നെ ഞാന്‍ ഒരു ഫുട്ബോള്‍ മൈതാനത്ത് ഫുട്ബോള്‍ ആരാധകരെ അഭിസംബോധന ചെയ്യുന്നത് യാദൃശ്ചികമാണ്. ഖത്തറില്‍ ഫുട്ബോള്‍ ഭ്രമമാണെങ്കില്‍ ഇവിടെ വികസന ഭ്രമമാണ്’- മോഡി പറഞ്ഞു. അഴിമതി, പക്ഷപാതം, സ്വജനപക്ഷപാതം, അക്രമം, പദ്ധതികള്‍ സ്തംഭിപ്പിക്കല്‍, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവ ഇല്ലാതാക്കാന്‍ ഞങ്ങള്‍ പലവിധ ശ്രമങ്ങളും നടത്തി വരുന്നു. എന്നാല്‍ ഈ രോഗങ്ങളുടെ വേരുകള്‍ ആഴത്തില്‍ പരന്നുകിടക്കുന്നു. അതിനാല്‍ തന്നെ നാമെല്ലാവരും ഒരുമിച്ച് അതിനെ വേരോടെ പിഴുതെറിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Exit mobile version