അസമില്‍ പൗരത്വം നഷ്ടമാകാന്‍ പോകുന്നത് 10 ലക്ഷം പേര്‍ക്ക്

പൗരത്വ രജിസ്റ്ററിന്റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്

പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ അസമില്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായേക്കും. പൗരത്വ രജിസ്റ്ററിന്റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷാ സമര്‍പ്പണത്തിനുള്ള കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈ 30നാണ് അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറങ്ങിയത്. 3.32 കോടി അപേക്ഷകരില്‍ അന്ന് 40.7 ലക്ഷം പേര്‍ ഈ കരട് പട്ടികയില്‍ ഇടം നേടിയില്ല. ഇവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനും രേഖകള്‍ വീണ്ടും നല്‍കി പൗരത്വം ഉറപ്പാക്കാനും സെപ്തംബര്‍ 25 മുതല്‍ ഡിസംബര്‍ 31 വരെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു.

ഈ കാലയളവില്‍ 30 ലക്ഷം പേര്‍ക്കാണ് അപേക്ഷ വീണ്ടും സമര്‍പ്പിക്കാനായത്. ഇതോടെ 10.07 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതായി തീരുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇവര്‍ക്കായി ഇനി കോടതി പ്രത്യേകം സമയം നീട്ടി നല്‍കിയെങ്കില്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം സാധ്യമാകൂ.

Exit mobile version