അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു; പിന്നാലെ യുവതി കാമുകന്റെ കൂടെ ഒളിച്ചോടി; അന്വേഷണം നടത്തിയ പോലീസ് കുരുക്കഴിച്ചത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെയും!

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്.

താനെ: അപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. യുവാവിനെ ആശുപത്രിയിലെത്തിച്ച ഭാര്യയെയും കാമുകനെയും മുംബൈ പോലീസ് തിരയുകയാണ്. മുംബൈ താനെയിലുള്ള ഗായ്മുഖ് സ്വദേശിയായ ഗോപി കിസാന്‍ നായിക് (30) ആണ് കൊല്ലപ്പെട്ടത്. ഗോപിയെ ഒരു യുവതിയും യുവാവും ചേര്‍ന്ന് ബൈക്കില്‍ ശനിയാഴ്ച്ച സിവില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടം സംഭവിച്ചു എന്നാണ് ഇരുവരും ഡോക്ടറോട് പറഞ്ഞിരുന്നത്.

എന്നാല്‍ യുവാവ് മരണപ്പട്ടു എന്നു അറിയിച്ചതോടെ ഇരുവരും ആശുപത്രി വിട്ട് ഓടിപ്പോയതായി ഡോക്ടര്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കണ്ട ശേഷം ആശുപത്രിയില്‍ എത്തിച്ചത് ഭാര്യ പ്രിയയും(27) മഹേഷ് കരാളെ (28) എന്നായാളും ചേര്‍ന്നാണെന്ന് ഗോപിയുടെ ബന്ധുക്കള്‍ തിരിച്ചറിയുകയും പോലീസില്‍ മൊഴിനല്‍കുകയും ചെയ്തു. പിന്നാലെ ഗോപിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും മരണം ശ്വാസം മുട്ടിയാണെന്നും കണ്ടെത്തലുണ്ടായിരുന്നു. ഇതോടെ ഗായ്മുഖിലുള്ള നായ്ക്കിന്റെ വീട് പോലീസ് പരിശോധിച്ചു. ഇവിടെ നിന്നും രക്തത്തിന്റെ പാടുകള്‍ കണ്ടെത്തുകയും ചെയ്തു.

പ്രിയയും മഹേഷും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒന്നിച്ചു ജീവിക്കാനായി ഗോപിയെ ഒഴിവാക്കാനാണ് കൊലപാതകമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി.

Exit mobile version