ആശുപത്രിയില്‍ തീപ്പിടിത്തം: ഡോക്ടര്‍ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടര്‍ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. ചിറ്റൂര്‍ ജില്ലയിലെ പുതിയതായി നിര്‍മിച്ച കാര്‍ത്തികേയ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലെ ഡോക്ടര്‍ രവി ശങ്കര്‍ റെഡ്ഡി, മക്കളായ സിദ്ധാര്‍ഥ റെഡ്ഡി (12) കാര്‍ത്തിക (ആറ്) എന്നിവരാണ് മരിച്ചത്.

ഷോട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തന്നെയാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. തീപ്പിടുത്തമുണ്ടായ സമയത്ത് കുടുംബം ഉറങ്ങുകയായിരുന്നു. പുക നിറഞ്ഞ് കാഴ്ച മങ്ങി തീയിലേക്ക് വീണ് പൊള്ളലേറ്റതാകാമെന്നാണ് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറയുന്നത്.
കുട്ടികള്‍ ഉറങ്ങുകയായിരുന്ന മുറിയുടെ വാതില്‍ പൊളിച്ചുനീക്കിയാണ് പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. രവിശങ്കറിന്റെ ഭാര്യ ഡോ. അനന്തലക്ഷ്മിയേയും അവരുടെ മാതാവിനേയും രക്ഷപ്പെടുത്തി.

Exit mobile version