ചെന്നൈ: ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തിൽ തള്ളിയ സംഭവത്തിൽ യുവാവ് പിടിയിൽ. ഹണിമൂൺ യാത്രയ്ക്കിടെ ഉണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ചെന്നൈ സ്വദേശി മദൻ പിടിയിലായത്. വർഷങ്ങൾനീണ്ട പ്രണയത്തിനൊടുവിൽ നാലു മാസം മുൻപാണ് ഇവർ വിവാഹിതരായത്.
ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്‌ശെൽവിയെ ഒരു മാസം മുൻപാണു കാണാതായായത്. തമിഴ്‌ശെൽവിയും ഭർത്താവ് മദനും റെഡ് ഹിൽസിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. മകളെ ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്നു തമിഴ്‌ശെൽവിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദർശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദൻ നൽകിയ മൊഴി. തുടർന്നു ചെന്നൈ പോലീസ് ആന്ധ്രപ്രദേശ് പോലീസിന്റെ സഹായം തേടി. കോണിയ പാലസിലേക്കു മദനും തമിഴ്‌ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ശേഷം, വെള്ളച്ചാട്ടത്തിൽ നടത്തിയ തിരച്ചിലിൽ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മദനനെ സെങ്കുണ്ട്രം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു. യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും കുത്തിക്കൊന്ന ശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ പോലീസിനോട് സമ്മതിച്ചു. കൊലപാതകം നടന്നത് ആന്ധ്രയിലായതിനാൽ പ്രതിയെ ആന്ധ്ര പോലീസിനു കൈമാറും.