ചിത്രങ്ങളെല്ലാം പുറത്തായി: നയന്‍താര-വിഗ്‌നേഷ് കല്യാണം സ്ട്രീമിങ്ങില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറി

ചെന്നൈ: നയന്‍താര-വിഗ്‌നേഷ് ശിവന്‍ കല്യാണം സ്ട്രീമിങ്ങില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട്. 25 കോടി രൂപയ്ക്കാണ് ഇരുവരും വിവാഹ സ്ട്രീമിങ് നെറ്റ്ഫ്‌ലിക്‌സിനു വിറ്റത്.

വിഗ്‌നേഷ് പല വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് നെറ്റ്ഫ്‌ലിക്‌സിന്റെ പിന്മാറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയായപ്പോള്‍ വിഗ്‌നേഷ് ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇനിയും വൈകിയാല്‍ ആരാധകരുടെ താത്പര്യം നഷ്ടമാവുമെന്നാണ് വിഗ്‌നേഷ് പറയുന്നത്. എന്നാല്‍, ദൃശ്യങ്ങളുടെ അവകാശം തങ്ങള്‍ക്കാണെന്നും അത് ലംഘിക്കുകയാണ് വിഗ്‌നേഷ് ചെയ്തതെന്നും നെറ്റ്ഫ്‌ലിക്‌സ് ആരോപിക്കുന്നു.

വിവാഹച്ചടങ്ങിലെ അതിഥികളുടെ മുഴുവന്‍ ചിത്രങ്ങളും പുറത്തുവന്നതിനാല്‍ വിഡിയോയ്ക്കായി പ്രത്യേക താല്‍പര്യം ആളുകളില്‍ ഉണ്ടാകില്ലെന്ന് ഇവര്‍ വിലയിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂണ്‍ 9നായിരുന്നു മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താരവിഘ്‌നേഷ് വിവാഹം നടന്നത്. താലിയെടുത്തു നല്‍കിയതു രജനികാന്താണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖ് ഖാന്‍, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്‌നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നല്‍കിയിരുന്നതിനാല്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോര്‍ട്ടിന്റെ പിന്‍ഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകന്‍ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നല്‍കിയത്.

കാതല്‍ ബിരിയാണി എന്ന പേരില്‍ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകര്‍ഷണം. കേരള ശൈലിയില്‍ ഇളനീര്‍ പായസവും ഒരുക്കി. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണവിതരണം നടത്തിയിരുന്നു.

എന്നാല്‍ വിവാഹച്ചെലവുകളൊക്കെ വഹിച്ചത് നെറ്റ്ഫ്‌ലിക്‌സ് ആണെന്നാണ് റിപ്പോര്‍ട്ടുണ്ട്. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്തതും സെക്യൂരിറ്റി ഗാര്‍ഡുകളെയൊക്കെ കൊണ്ടുവന്നതും നെറ്റ്ഫ്‌ലിക്‌സ് ആണ്.

Exit mobile version