അഞ്ജുവിന്റെ കണ്ണീര്‍ പ്രാര്‍ഥന പ്രവാസലോകം ഏറ്റെടുത്തു; അച്ഛനെ ബഹ്‌റൈനില്‍ കണ്ടെത്തി

മനാമ: അഞ്ജുവിന്റെ കണ്ണീര്‍ പ്രാര്‍ഥന ഫലം കണ്ടു, 15 വര്‍ഷമായി കാണാതിരുന്ന പ്രവാസിയായ അച്ഛനെ ഒടുവില്‍ ബഹ്‌റൈനില്‍ കണ്ടെത്തി. തിരുവനന്തപുരം കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

പിതാവിനെ കണ്ടെത്താന്‍ മകള്‍ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ഥന ഇവിടുത്തെ പ്രവാസി മലയാളികള്‍ ഏറ്റെടുത്തിരുന്നു. അംവാജില്‍ നിര്‍മാണത്തൊഴിലാളിയായ ചന്ദ്രന്‍ മുഹറഖിലാണ് താമസിച്ചിരുന്നത്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ച ചന്ദ്രന്‍ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സന്നദ്ധതയും അറിയിച്ചു. പിതാവിനെ കണ്ടെത്തിയതില്‍ ഏറെ സന്തോഷത്തിലാണ് മകള്‍ അഞ്ജുവും മറ്റ് കുടുംബാംഗങ്ങളും.

2009 ആഗസ്റ്റ് 18നാണ് ചന്ദ്രന്‍ ബഹ്‌റൈനില്‍ എത്തിയത്. 2011ല്‍ വിസയുടെ കാലാവധി തീര്‍ന്നു. പിന്നീട് വിസ പുതുക്കിയിട്ടില്ല. ഇതിനിടെ പാസ്‌പോര്‍ട്ടിന്റെ കാലാവധിയും അവസാനിച്ചു. ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ച ഇദ്ദേഹം പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയില്ല.

ഇതിനിടെയാണ്, കഴിഞ്ഞ ദിവസം അച്ഛനെ തേടി മകള്‍ അഞ്ജു ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അഞ്ജുവിന് ആറ് വയസുള്ളപ്പോഴാണ് ചന്ദ്രന്‍ ബഹ്‌റൈനിലേക്ക് വന്നത്. ഏറെക്കാലം വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് കണ്ടെത്താന്‍ വീട്ടുകാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വീട്ടില്‍ അമ്മക്ക് ജോലിയൊന്നും ഇല്ലെന്നും തനിക്ക് കോളജില്‍ ഫീസ് അടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുതരണമെന്നും അഞ്ജു വേദനയോടെ ഫേസ്ബുക്കില്‍ കുറിച്ചത് ഏറ്റെടുത്ത പ്രവാസികള്‍ പലവഴിക്കും ചന്ദ്രനായി അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പരിശ്രമമാണ് ഒടുവില്‍ ലക്ഷ്യം കണ്ടത്.

നാട്ടില്‍ വളരെ പ്രയാസം അനുഭവിച്ചാണ് കുടുംബം കഴിയുന്നത്. ചെറിയൊരു കൂര മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. അഞ്ജുവിന്റെ തുടര്‍പഠനം കുടുംബത്തിന് മുന്നില്‍ ഒരു വെല്ലുവിളിയായുണ്ട്. ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിട്ടുണ്ട്. രേഖകള്‍ ശരിയാക്കി ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണെന്ന് സുധീര്‍ തിരുനിലത്ത് പറഞ്ഞു.

Exit mobile version