റെയ്ഡിന് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൺമുന്നിൽ വെച്ച് മകനെ വധിച്ചു; ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: പഞ്ചാബിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ഗുരുതര ആരോപണവുമായി രംഗത്ത്. റെയ്ഡിനെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മകനെ വധിച്ചെന്നാണ് ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലി ആരോപിക്കുന്നത്. പഞ്ചാബിലെ സർക്കാർ ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സഞ്ജയിന്റെ മകനായ കാർത്തിക് പോപ്ലി (27) റെയ്ഡിനിടെ വെടിയുതിർത്ത് മരിച്ചിരുന്നു. അഴിമതിക്കേസിൽ അറസ്റ്റിലായ സഞ്ജയ് പോപ്ലിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം.

ജൂൺ 20ന് ആണ് കൈക്കൂലി വാങ്ങിയെന്ന കേസിൽ സഞ്ജയ് അറസ്റ്റിലായത്. പഞ്ചാബിലെ നവാൻഷറിൽ, അഴുക്കുചാലുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ നൽകാനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു സഞ്ജയിക്ക് എതിരായുള്ള കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നത്. റെയ്ഡിനിടയിൽ, സഞ്ജയുടെ മകൻ കാർത്തിക് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ- ഒന്നര വർഷമായി വീട്ടുകാർ തടങ്കലിലിട്ടു; രണ്ടാഴ്ചയിൽ ഒരിക്കൽ വലിച്ചെറിയുന്ന പൊറോട്ട മാത്രം ഭക്ഷണം; വേദനകൊണ്ട് നിലവിളിച്ച വയോധികനെ രക്ഷിച്ച് നാട്ടുകാർ

എന്നാൽ, തന്റെ മകനെ അന്വേഷണ ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നുവെന്നാണ് സഞ്ജയ് ആരോപിക്കുന്നത്. കൊലപാതകത്തിന് താൻ ദൃക്‌സാക്ഷിയാണെന്നും അദ്ദേഹം പറയുന്നു. അഭിഭാഷകനായിരുന്ന തന്റെ മകനെ ഈ കേസ് മൂലം തനിക്ക് നഷ്ടപ്പെട്ടുവെന്നും, തങ്ങൾക്ക് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ ഒരുപാട് നിർബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സഞ്ജയ്‌ന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ നിരവധി സ്വർണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും പണവും മൊബൈൽ ഫോണുകളും കണ്ടെത്തിയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. കാർത്തിക് സ്വയം വെടിവെച്ച് മരിച്ചതാണ് എന്നാണ് പോലീസ് റിപ്പോർട്ടുകളിലും പരാമർശിക്കുന്നത്.

Exit mobile version