പത്താംപിറന്നാളിന് ചോക്ലേറ്റ് കേക്ക് വാങ്ങിയത് ഓൺലൈനിൽ; കേക്ക് കഴിച്ച പിറ്റേന്ന് പെൺകുട്ടിക്ക് ദാരുണമരണം; നോവായി ആഘോഷചിത്രങ്ങൾ

പട്യാല: പിറന്നാളാഘോഷത്തിന് ഓൺലൈനിൽനിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് പത്തുവയസുകാരിയ്ക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണമരണം. കഴിഞ്ഞ ഞായറാഴ്ചയാണു സംഭവമുണ്ടായത്. പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പത്താംപിറന്നാൾ ദിവസം ആഘോഷത്തിനായി കുടുബം ഓൺലൈൻ വഴി കേക്ക് ഓർഡർ ചെയ്തു വാങ്ങുകയായിരുന്നു. ആഘോഷത്തിനിടെ കേക്ക് മുറിക്കുകയും ചെയ്തു. ഇതുകഴിച്ച എല്ലാവർക്കും രാത്രി 10 മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി മൻവിയുടെ മുത്തച്ഛൻ ഹർഭൻ ലാൽ പറയുന്നു.

ആദ്യം മൻവിയുടെ സഹോദരങ്ങൾ ഛർദിക്കാനാരംഭിച്ചു. തൊണ്ട വരണ്ടെന്നു പറഞ്ഞു മൻവി ഇടയ്ക്കിടെ വെള്ളം ചോദിച്ചു വാങ്ങി കുടിച്ചിരുന്നു. അൽപസമയത്തിനു ശേഷം അവശയായി ഉറങ്ങുകയും ചെയ്തു. പിറ്റേദിവസം ആരോഗ്യനില വഷളായ നിലയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ മരണം സംഭവിച്ചു.

ഓൺലൈനിൽ ഓർഡർ ചെയ്ത ചോക്ളേറ്റ് കേക്കിൽ വിഷപദാർഥം അടങ്ങിയിരുന്നുവെന്നും അതാണ് മരണത്തിനു കാരണമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ- അമിതവേഗതയിൽ മനഃപൂർവ്വം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി; അനുജയും ഹാഷിമും സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നില്ല; റിപ്പോർട്ട് സമർപ്പിച്ച് ആർടിഒ എൻഫോഴ്‌മെന്റ്

കേക്ക് വാങ്ങിയ ബേക്കറി ഉടമയെ പ്രതി ചേർത്ത് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കേക്കിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version