‘എനിയ്ക്ക് പഠിയ്ക്കണം, അധ്യാപിക ആകണം’; ഒറ്റക്കാലില്‍ സ്‌കൂളിലേക്കുള്ള സീമയുടെ യാത്ര വൈറല്‍, കൈയ്യടിച്ച് സോഷ്യല്‍ ലോകം

ബിഹാര്‍: ഒരു കാല്‍ മാത്രമുള്ള ഒരു പത്തുവയസ്സുകാരി, ആ കാല്‍ ഉപയോഗിച്ച് അവള്‍ സ്‌കൂളിലേക്ക് നടത്തുന്ന യാത്രയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ബിഹാറിലെ ജമുയി സ്വദേശിനിയായ സീമ എന്ന പെണ്‍കുട്ടിയാണ് അതിജീവനത്തിന്റെ മറുവാക്കായി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

രണ്ടുവര്‍ഷം മുന്‍പു നടന്ന ഒരു അപകടത്തിലാണ് തുടര്‍ന്നാണ് സീമയുടെ ഒരുകാല്‍ നഷ്ടമായത്. എന്നാല്‍ പഠിക്കാനുള്ള സീമയുടെ താല്‍പര്യത്തിന് അത് വിലങ്ങുതടിയായില്ല. സീമയുടെ വീട്ടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട് സ്‌കൂളിലേക്ക്. എല്ലാദിവസവും സീമ ഒരു കാലുപയോഗിച്ച് സ്‌കൂളില്‍ പോവുകയും ചെയ്യും. പഠനത്തോടൊപ്പം ഗ്രാമത്തിലെ മറ്റ് പെണ്‍കുട്ടികളെ പഠിപ്പിക്കാനും സീമ സമയം കണ്ടെത്താറുണ്ട്. വലുതാകുമ്പോള്‍ മികച്ച അധ്യാപികയാകണമെന്നാണ് സീമയുടെ ആഗ്രഹം.

സീമയുടെ സ്‌കൂളിലേക്കുള്ള യാത്രയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നടന്‍ സോനു സൂദ്, സീമയെ സഹായിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ബിഹാര്‍ മന്ത്രി ഡോ. അശോക് ചൗധരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങി നിരവധിയാളുകളാണ് സീമയുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സ്‌കൂളില്‍ പോകാനുള്ള സീമയുടെ ആഗ്രഹം തന്നെ ആവേശവാനാക്കിയെന്ന് അരവിന്ദ് കെജരിവാള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ കുട്ടികളും നല്ല വിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ട്. സീമയെ പോലുള്ള കുട്ടികള്‍ക്ക് സാധ്യമായ മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഓരോ സര്‍ക്കാരും പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതാണ് യഥാര്‍ഥ ദേശസ്‌നേഹമെന്നും വിഡിയോ പങ്കിട്ട് കെജ്രിവാള്‍ വ്യക്തമാക്കി.

Exit mobile version