അനുവാദമില്ലാതെ സമൂസ എടുത്ത് കഴിച്ചു : നാല്പ്പതുകാരനെ കടയുടമയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു

ഭോപ്പാല്‍ : കടയില്‍ കയറി അനുവാദമില്ലാതെ സമൂസയെടുത്ത് കഴിച്ചുവെന്നാരോപിച്ച് നാല്പ്പതുകാരനെ കടയുടമയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിനോദ് അഹിര്‍വാള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ചോല ഏരിയയിലെ കടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയില്‍ കടയിലേക്ക് കയറി വന്ന വിനോദ് ആരോടും ചോദിക്കാതെ സമൂസയെടുത്ത് കഴിക്കാനാരംഭിക്കുകയും കടയുടമ ഹരി സിങ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സിങ്ങിനെ വക വയ്ക്കാതെ വിനോദ് കഴിപ്പ് തുടര്‍ന്നു. ഇതില്‍ കലി പൂണ്ട ഹരി സിങ് ഇയാളെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മകനും മര്‍ദിച്ചതായാണ് വിവരം.

തലയ്‌ക്കേറ്റ അടിയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹരി സിങ്ങിനെയും മകനെയും അറസ്റ്റ് ചെയ്തതായി ചോല മന്ദിര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അനില്‍ സിംഗ് മൗര്യ പറഞ്ഞു.

Exit mobile version