“കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയായേക്കാം” : ബിജെപി നേതാവ് ഈശ്വരപ്പ

ബംഗളൂരു : കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയായേക്കാമെന്ന് കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ശിവമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ത്രിവര്‍ണ്ണ പതാക മാറ്റി കാവി പതാക ഉയര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീരാമചന്ദ്രന്റെയും മാരുതിയുടെയും രഥങ്ങളില്‍ കാവിക്കൊടികളുണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടില്‍ ദേശീയ പതാകയുണ്ടായിരുന്നോ ? ഇപ്പോള്‍ നാം അതിനെ നമ്മുടെ ദേശീയ പതാകയായി നിശ്ചയിച്ചിരിക്കുന്നു. ഈ രാജ്യത്ത് നിന്ന് അന്നം കഴിക്കുന്ന ഓരോ വ്യക്തിയും അതിന് ബഹുമാനം നല്‍കേണ്ടതുണ്ട്. അതില്‍ സംശയമൊന്നുമില്ല. ത്രിവര്‍ണ്ണ പതാക താഴ്ത്തി കാവിക്കൊടി നാട്ടി എന്ന വാദം തെറ്റാണ്. ത്രിവര്‍ണ പതാക താഴ്ത്താതെയാണ് കാവി ഉയര്‍ത്തിയത്.” ഈശ്വരപ്പ പറഞ്ഞു.

ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഭാവിയിലെന്നെങ്കിലും അതിന് കഴിയുമെന്നായിരുന്നു ഈശ്വരപ്പയുടെ മറുപടി. “ഇന്ന് രാജ്യത്ത് ഹിന്ദു വിചാരത്തെക്കുറിച്ചും ഹിന്ദുത്വയെക്കുറിച്ചുമൊക്കെ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ പലരും ചിരിച്ചു തള്ളി. എന്നാല്‍ ഇപ്പോള്‍ ക്ഷേത്രം നിര്‍മിക്കുന്നില്ലേ ? അതുപോലെ തന്നെ ഭാവിയില്‍ ഒരു നൂറോ ഇരുന്നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്ക് ശേഷം കാവി ദേശീയ പതാകയായേക്കാം. ഇപ്പോളൊന്നും പറയാനാകില്ല.”

“നിലവില്‍ ത്രിവര്‍ണ പതാകയാണ് നമ്മുടെ ദേശീയ പതാക. അതിനെ തീര്‍ച്ചയായും നമ്മള്‍ ബഹുമാനിക്കണം. ഭാവിയിലെപ്പോഴെങ്കിലും ഹിന്ദു ധര്‍മ്മം ഈ രാജ്യത്തുണ്ടാകും. അന്ന് ഞങ്ങള്‍ ചെങ്കോട്ടയില്‍ കാവിക്കൊടി ഉയര്‍ത്തുക തന്നെ ചെയ്യും.” ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

Exit mobile version