‘ഞാന്‍ പുരസ്‌കാരം നിരസിക്കുന്നു’: പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ.’പത്മഭൂഷണ്‍ അവാര്‍ഡിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ബുദ്ധദേബിനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധമായിട്ടായിരിക്കാം പത്മ നിഷേധിച്ചതെന്നാണു വിവരം.

‘നിലവില്‍ എനിക്ക് പത്മ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു വാര്‍ത്ത ശരിയാണെങ്കില്‍ ഞാന്‍ പുരസ്‌കാരം നിരസിക്കുകയാണ്’ ബുദ്ധദേബിനെ ഉദ്ധരിച്ച് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

ഇന്നാണ് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഈ വര്‍ഷത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേര്‍ക്കാണ് പത്മഭൂഷണ്‍. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. സാഹിത്യം, വിദ്യാഭ്യാസം മേഖലയില്‍ യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷണ്‍ മരണാനന്തര ബഹുമതിയായി കിട്ടി. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷണ്‍ ലഭിച്ച മറ്റൊരാള്‍.


വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പത്മശ്രീ നേടിയ മറ്റൊരു മലയാളി. നജ്മ അക്തര്‍, സോനു നിഗം എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് പത്മശ്രീ ലഭിച്ച മറ്റുള്ളവര്‍. കെവി റാബിയ – സാമൂഹ്യ പ്രവര്‍ത്തനം, ചുണ്ടയില്‍ ശങ്കരനാരായണന്‍ മേനോന്‍ – കായികം.

Exit mobile version