‘അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിച്ചു കിടത്തണം,അതില്‍ അച്ഛനുണ്ട്’: വൈറലായി പ്രദീപ് കുമാറിന്റെ അവസാന വാക്കുകള്‍

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിപിഎം അംഗവുമായ പികെ പ്രദീപ് കുമാര്‍ തന്റെ മരണത്തിന് മുന്‍പ് മക്കള്‍ക്കും ജീവിത പങ്കാളിക്കും നല്‍കിയ കത്ത് നോവാകുന്നു.

പാര്‍ട്ടിയെ ജീവന് തുല്യം സ്‌നേഹിച്ച പ്രവര്‍ത്തകന്റെ അടയാളപ്പെടുത്തലാവുകയാണ് അവസാന വാക്കുകള്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ നേതാക്കള്‍ പങ്കുവെച്ച കത്തിനോട് ഏറെ വൈകാരികമായാണ് പാര്‍ട്ടി പ്രവര്‍ത്തകരും പ്രതികരിക്കുന്നത്

‘അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിച്ചു കിടത്തണം… പാര്‍ട്ടി ഓഫിസില്‍ നിന്നും ആരെങ്കിലും പതാകയായി വന്നാല്‍ അതിന് പ്രാധാന്യം കൊടുക്കണം… ചിതയിലേക്ക് വെക്കുമ്പോള്‍ പതാക കത്താതെ മടക്കി നിങ്ങള്‍ സൂക്ഷിച്ചു വെക്കണം. നിങ്ങള്‍ക്കൊരു പ്രതിസന്ധി വരുമ്പോള്‍ അതില്‍ മുഖമമര്‍ത്തി ഏറെ നേരം നില്‍ക്കുക. അതില്‍ അച്ഛനുണ്ട്. ലോക ജനതയുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും”.

പാര്‍ട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാല്‍, മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദരായിരിക്കുക. ഒരിക്കല്‍ നമ്മുടെ പാര്‍ട്ടി അതിജീവിക്കും.
എന്ന് മനു, കുഞ്ഞു, രാജി എന്നിവര്‍ക്ക്
അച്ഛന്‍

ഒക്ടോബര്‍ 8 ന് ഒറ്റപ്പാലത്ത് മരിച്ച പികെ പ്രദീപ് കുമാറിന്റെ ഈ കത്താണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രദീപ് കുമാറിന്റെ വീട്ടുകാരും ഈ കത്തിനെ നെഞ്ചോട് ചേര്‍ത്ത് വക്കുകയാണ്.

Exit mobile version