മിഠായി കഴിച്ച് കോറോണയെ തുരത്താം: വൈറസിനെ കൊല്ലുന്ന ‘കോറോണ മിഠായി’ 98.4% ഫലപ്രദം

ഒമിക്രോണ്‍ ഭീതി പടര്‍ത്തുന്നതിനിടെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്.

കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ വാക്‌സീനാണ് ആകെയുള്ള ആയുധം. വാക്‌സീനെടുത്തുവെന്ന ധൈര്യത്തിലാണു നമ്മില്‍ പലരും പുറത്തിറങ്ങുന്നതു തന്നെ. ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകളെ കൊല്ലാന്‍ വെറുമൊരു മിഠായിക്കു കഴിയുമെന്ന പ്രതീക്ഷയാണ് പുറത്തുവരുന്നത്.

ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെഎം ചെറിയാനാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനം മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മിഠായിയുടെ അതേ ചേരുവയില്‍ നേസല്‍ സ്‌പ്രെയും മൗത്ത് വാഷും കെഎം ചെറിയാന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Read Also: മകന്‍ നോക്കി നില്‍ക്കേ ജിന്‍സിയെ തലങ്ങും വിലങ്ങും വെട്ടി ദീപു: ശരീരത്തിലേറ്റത് 25ലേറെ വെട്ടുകള്‍; പുതുവര്‍ഷദിനത്തിലെ നടുക്കിയ കൊലപാതകം

വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാനം. വൈറസിന്റെ കൊഴുപ്പടങ്ങിയ പുറംതൊലി വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും മിശ്രിതത്തില്‍ അലിഞ്ഞുചേരും. ഇതോടെ വൈറസ് ചാവും. വായിലൂടെയും മൂക്കിലൂടെയും തൊണ്ടയിലെത്തുന്ന വൈറസിനെ കോറോണ ഗാര്‍ഡെന്ന മിഠായി കഴിക്കുന്നതു വഴി നശിപ്പിക്കുന്നത് ഇങ്ങനെയാണ്.

തമിഴ്നാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കെഎം ചെറിയാന്റെ ഫ്രോണ്ടിയര്‍ മെഡിവില്ല സൊസൈറ്റി നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ മിഠായി 98.4% ഫലപ്രദമാണെന്നു കണ്ടെത്തി. വൈറസ് ലോഡ് കുറയ്ക്കാനും കൊറോണ ഗാര്‍ഡെന്നു പേരിട്ട മിഠായി സഹായകമാണ്.

ചെന്നൈയിലെ സ്വകാര്യ സ്ഥാപനം മിഠായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മിഠായി സുരക്ഷിതമാണെന്നാണു ഡോക്ടര്‍ ചെറിയാന്‍ അവകാശപ്പെടുന്നത്. ഒരു മിഠായി കഴിച്ചാല്‍ ആറുമണിക്കൂറിലേറെ പ്രതിരോധം ഉറപ്പാണെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ മിഠായി ഒന്നിനു പത്തുരൂപയില്‍ താഴെയേ വിലവരുവെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

Exit mobile version