യുപിയിലെ സുഗന്ധ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; എണ്ണിയാലൊടുങ്ങാത്ത പണം കണ്ടെടുത്തു; ഇതുവരെ തിട്ടപ്പെടുത്തിയത് 150 കോടി

ന്യൂഡൽഹി: ഉത്തർപ്രദേശ് കാൺപുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് എണ്ണിയാലൊടുങ്ങാത്ത തുക. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ട്. കോടിക്കണക്കിന് രൂപയാണ് ഇതുവരെ എണ്ണിത്തീർത്തതെന്ന് ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ എണ്ണിയത് 150 കോടിയെന്നാണ് വിവരം. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും സമാന രീതിയിൽ റെയ്ഡ് തുടരുകയാണ്.

ഇനിയും ഒരുപാട് പണം എണ്ണിത്തീർക്കാനുണ്ടെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. അലമാരകളിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജിഎസ്ടി ഉദ്യോഗസ്ഥർ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നോട്ടെണ്ണൽ യന്ത്രവും ചിത്രങ്ങളിൽ കാണാം.

നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. എന്നാൽ പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും ജിഎസ്ടി ഉദ്യോഗസ്ഥർക്കൊപ്പം റെയ്ഡിനെത്തുകയായിരുന്നു.

Also Read-സവർണ സമുദായത്തിൽപ്പെട്ട കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു; പാചകക്കാരിയായ ദളിത് യുവതിയെ സ്‌കൂൾ അധികൃതർ പിരിച്ചുവിട്ടു

ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ ഇൻവോയിസ് ഉണ്ടാക്കി ഇടപാടുകൾ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിച്ചു എന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. 200 ഇൻവോയിസുകളിലായിട്ടാണ് ഇടപാടുകൾ രേഖപ്പെടുത്തിയത്. 50,000ത്തോളം രൂപയാണ് ഓരോ ഇൻവോയിസിലും രേഖപ്പെടുത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സമാജ് വാദി പാർട്ടിയുടെ പേരിൽ ‘സമാജ് വാദി അത്തർ’ കഴിഞ്ഞ നവംബറിൽ പിയുഷ് ജെയിൻ പുറത്തിറക്കിയിരുന്നു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി അടക്കമുള്ള പാർട്ടികൾ സമാജ്‌വാദിയ്‌ക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് റെയ്ഡ്.

Exit mobile version