ഡറാഡൂൺ: വീണ്ടും രാജ്യത്തിന് നാണക്കേചായി ദളിത് വിഭാഗത്തിൽപ്പെട്ട പാചകക്കാരിയോട് അവഗണന. സവർണ സമുദായത്തിലെ കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ സ്‌കൂളിലെ ഉച്ചഭക്ഷണമുണ്ടാക്കുന്ന ‘ഭോജൻ മാത’ തസ്തികയിൽ നിന്നും സ്ത്രീയെ പിരിച്ചുവിട്ടത്.
ചമ്പാവത് ജില്ലയിലാണ് സംഭവം. സുഖിദാങ്ങിലെ ഹൈസ്‌കൂളിലെ ‘ഭോജൻമാതാ’ തസ്തികയിൽ ഡിസംബർ 13നായിരുന്നു ഇവരെ നിയമിച്ചത്. പിന്നീട് ഇവർ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ 66 ൽ 40 കുട്ടികളും വിസമ്മതിച്ചു. പിന്നീട് ഈ കുട്ടികൾ വീട്ടിൽനിന്നു ഭക്ഷണം കൊണ്ടുവരാൻ തുടങ്ങി.
തുടർന്ന് സവർണജാതിയിൽ പെട്ട ഉദ്യോഗാർഥികൾ ജോലി അഭിമുഖത്തിനു വന്നിട്ടും ദലിത് സമുദായാംഗത്തെ നിയമിച്ചതിനെ ചോദ്യം ചെയ്ത് രക്ഷാകർത്താക്കൾ രംഗത്തുവരികയും ചെയ്തു. ഇതിനുപിന്നാലെയാണ് സ്‌കൂൾ അധികൃതർ പാചകക്കാരിയെ പിരിച്ചുവിട്ടത്.
Also Read-ജഗതി ശ്രീകുമാർ സിബിഐ-5ൽ ജോയിൻ ചെയ്തിട്ടില്ല; പ്രചരിക്കുന്ന ചിത്രം പഴയത്; ഖേദംപ്രകടിപ്പിച്ച് ശ്വേത മേനോൻ
ഡിസംബർ 13ന് ഇവരുടെ ആദ്യത്തെ ജോലി ദിവസം ഉണ്ടാക്കിയ ഭക്ഷണം എല്ലാ കുട്ടികളും കഴിച്ചിരുന്നു. പക്ഷേ, അടുത്ത ദിവസം ഭക്ഷണം കഴിക്കരുതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത് കൊണ്ട് വിദ്യാർത്ഥികൾ കഴിക്കാൻ വിസമ്മതിച്ചു.തഞാൻ ദലിത് സ്ത്രീയായതുകൊണ്ടാണ് നിയമനത്തെ ഇവർ ചോദ്യം ചെയ്യുന്നത്. ഇത് അങ്ങേയറ്റം അപമാനകരമായ സംഭവമാണെന്ന് പാചകക്കാരിയായ സുനിത പറയുന്നു. രോഗിയായ ഭർത്താവിനെയും രണ്ട് മക്കളെയും പോറ്റാനുള്ള വരുമാനമായാണ് ഈ ജോലിയെ സുനിത കണ്ടിരുന്നത്.
എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവരെ നിയമിച്ചതെന്നും അതുകൊണ്ടാണ് പിരിച്ചുവിടുന്നതെന്നുമാണ് ചമ്പാവത് ജില്ല ചീഫ് എജുക്കേഷൻ ഓഫിസർ ആർസി പുരോഹിത് വിശദീകരിച്ചു. നടപടികൾ പാലിച്ചും നിയമപരവുമായാണ് സുനിതയെ നിയമിച്ചതെന്നായിരുന്നു നേരത്തെ അധികൃതർ വിശദീകരിച്ചിരുന്നത്. സവർണ വിഭാഗത്തിന്റെ എതിർപ്പ് രൂക്ഷമായതോടെ അധികൃതർ നിലപാട് മാറ്റുകയായിരുന്നു.