മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച മറൈന്‍ എഞ്ചിനീയര്‍ക്ക് രോഗം ഭേദമായി: ആശുപത്രി വിട്ടു, പൂര്‍ണ ആരോഗ്യവാനെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച 33-കാരനായ മറൈന്‍ എഞ്ചിനീയര്‍ രോഗം ഭേദമായി, ആശുപത്രി വിട്ടു. യുവാവിന്റെ പരിശോധനാഫലം നെഗറ്റീവായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളോട് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍. കല്യാണ്‍-ഡോംബിവ്‌ലി പ്രദേശത്തെ താമസക്കാരനായ ഇയാള്‍ നവംബര്‍ 23-നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്നത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കിയ ശേഷം മുംബൈയിലേക്ക് ഫ്ളൈറ്റ് മാര്‍ഗം തിരിക്കുകയായിരുന്നു. അവിടെ സാംപിള്‍ നല്‍കിയശേഷം വിമാന മാര്‍ഗം തന്നെയാണ് മുംബൈയിലെത്തിയത്. കോവിഡ് പരിശോധനഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് കല്യാണ്‍-ഡോംബിവിലിയില്‍ ആശുപത്രിയിലായിരുന്നു.

ഇയാള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. വാക്സിന്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സ്വകാര്യ കപ്പലില്‍ ജോലിക്കാരനായ ഇയാള്‍ ഈ വര്‍ഷം ഏപ്രിലില്‍ കോവിഡിന്റെ വ്യാപനഘട്ടത്തില്‍ രാജ്യം വിട്ടതിനാല്‍ ഇതിന് സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കല്യാണ്‍ നഗരത്തിലെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാള്‍ക്ക് ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇയാള്‍ ചികിത്സയോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ഇയാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കല്യാണ്‍-ഡോംബിവ്‌ലി മുന്‍സിപ്പല്‍ കമ്മീഷണര്‍ ഡോ.വിജയ് സൂര്യവംശി പറഞ്ഞു. ആക്സ്മികമായി ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. പരിശോധനാഫലം നെഗറ്റീവായതോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ലക്ഷണങ്ങളൊന്നുമില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version