സഹോദരന്റെ വിവാഹവിരുന്നിന് ഭക്ഷണം ബാക്കിയായി: അര്‍ധരാത്രി തന്നെ ഭക്ഷണം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് യുവതി; നന്മ ചിത്രത്തിന് കൈയ്യടിച്ച് സോഷ്യല്‍ലോകം

കൊല്‍ക്കത്ത: വിവാഹവിരുന്നിന് മിക്കപ്പോഴും ഭക്ഷണം ബാക്കി വരാറുണ്ട്. ചിലരൊക്കെ ഭക്ഷണം പാഴാക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കാറുണ്ട്. ചിലര്‍ പാഴാക്കി കളയുന്നതും വാര്‍ത്തയാകാറുണ്ട്.

അതേസമയം, മിച്ചം വന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് നല്‍കുന്ന ഒരു യുവതിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്നുള്ളതാണ് ഈ നന്മ കാഴ്ച.

സഹോദരന്റെ വിവാഹവിരുന്നിന്റെ ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് പാപിയ കര്‍ എന്ന യുവതി.

വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജന്‍ മണ്ഡലാണ് ഇവരുടെ ആ പുണ്യപ്രവൃത്തി പകര്‍ത്തിയിരിക്കുന്നത്. പുലര്‍ച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനില്‍ നിന്നാണ് നീലാഞ്ജന്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വരികയായിരുന്നു.


തുടര്‍ന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. വിവാഹച്ചടങ്ങില്‍ അണിഞ്ഞ പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ പാപിയയുടെ പക്കല്‍ നിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.

Exit mobile version