“നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ കേന്ദ്രം നുണ പറയുന്നു” : മരിച്ച കര്‍ഷകരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് രാഹുല്‍

ന്യൂഡല്‍ഹി : കര്‍ഷകപ്രക്ഷോഭത്തിനിടെ മരിച്ചവര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ മരിച്ചതിന് രേഖകളില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് രാഹുല്‍ വിമര്‍ശിച്ചു.

700ഓളം പേര്‍ക്കാണ് കര്‍ഷകപ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ അധാര്‍മികവും ഭീരുത്വം നിറഞ്ഞതുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും അഭിപ്രായപ്പെട്ടു.”മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. 403 കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. 152 പേരുടെ കുടുംബങ്ങള്‍ക്ക് ജോലി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ കണക്കില്ലെന്ന് കേന്ദ്രം പറയുന്നത്. പ്രധാനമന്ത്രി ഇങ്ങനെയല്ല പെരുമാറേണ്ടത്. അധാര്‍മികവും ഭീരുത്വം നിറഞ്ഞതുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.” രാഹുല്‍ വിമര്‍ശിച്ചു.

കര്‍ഷസമരത്തിനിടെ മരിച്ചവരുടെ കണക്ക് അറിയില്ലെന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. രേഖകളില്ലെന്നതിനാല്‍ തന്നെ ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

Exit mobile version