രാജ്യത്ത് ആരും ഭക്ഷണം കിട്ടാതെ മരിക്കുന്നില്ലെന്ന് ഉറപ്പാക്കണം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: ഭക്ഷണം കിട്ടാതെ രാജ്യത്ത് ആരും മരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. ജനം വിശന്ന് മരിക്കാതിരിക്കാന്‍ സമൂഹ അടുക്കള പദ്ധതി ഉടന്‍ തയ്യാറാക്കണം. മൂന്ന് ആഴ്ച്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കേന്ദ്രത്തിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കി.

രാജ്യവ്യാപകമായി സമൂഹ അടുക്കള പദ്ധതി തയ്യാറാക്കാന്‍ ഒക്ടോബര്‍ 27 ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കിയതിനാണ് വിമര്‍ശനം. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലമാണ് വേണ്ടതെന്നും ഇത് അവസാന മുന്നറിയിപ്പാണെന്നും കോടതി വ്യക്തമാക്കി.

Exit mobile version