ഉത്തരാഖണ്ഡില്‍ കനത്ത മഴ : നാല് മരണം

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ നാല് മരണം. പൗരി ജില്ലയില്‍ ടെന്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ മൂന്ന് പേരും ചമ്പാവട്ട് ജില്ലയിലെ അമ്പത്തിമൂന്ന്കാരിയുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകള്‍ വരരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 36.77 മില്ലിമീറ്റര്‍ മഴയാണ് ഉത്തരാഖണ്ഡില്‍ പെയ്തത്. കനത്ത മഴയ്ക്ക് പുറമെ മണ്ണിടിച്ചിലും ഉത്തരാഖണ്ഡില്‍ രൂക്ഷമാണ്. പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മഴ കനക്കുന്ന സാഹചര്യത്തില്‍ ഹരിദ്വാറിലും ഋഷികേശിലുമുള്ള തീര്‍ഥാടകരോട് സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ അവിടെത്തന്നെ തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2000ത്തോളം തീര്‍ഥാടകരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 41 പേരാണ് ഇന്ത്യയില്‍ മരണമടഞ്ഞത്. ഇതില്‍ 35 പേര്‍ കേരളത്തിലാണ്. ഹിമാചല്‍ പ്രദേശിലും പശ്ചിമ ബംഗാളിലുമായി രണ്ട് പേര്‍ മഴക്കെടുതിയില്‍ മരിച്ചു.

Exit mobile version