യുപിയില്‍ അഭിഭാഷകന്‍ കോടതിയില്‍ വെടിയേറ്റ് മരിച്ചു

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ അഭിഭാഷകന്‍ കോടതിയില്‍ വെടിയേറ്റ് മരിച്ചു. ജലാല്‍ബാദ് സ്വദേശിയായ ഭൂപേന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്. കോടതിക്കെട്ടിടത്തിലെ മൂന്നാമത്തെ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപത്തായി നാടന്‍ തോക്കും ഉണ്ടായിരുന്നു.

പൊടുന്നനെ വലിയൊരു ശബ്ദം കേട്ടെന്നും പിന്നാലെ അഭിഭാഷകന്‍ നിലത്ത് വീണ് കിടക്കുന്നതുമാണ് കണ്ടതെന്നും കോടതി ജീവനക്കാര്‍ പറഞ്ഞു. സംഭവസമയം ഇദ്ദേഹത്ത് സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെ സാഹചര്യം വ്യക്തമല്ലെന്ന് ഷാജഹാന്‍പൂര്‍ എസ്പി ആനന്ദ് അറിയിച്ചു.ബാങ്ക് ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര സിങ് അഞ്ച് വര്‍ഷം മുമ്പാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി ഉള്‍പ്പെടെ രംഗത്തെത്തി. യുപിയില്‍ നിലവില്‍ നിയമവും നീതിയും എങ്ങനെയാണെന്നുള്ളതിന്റെ നേര്‍ക്കാഴ്ചയാണ് കോടതിയില്‍ നടന്നതെന്നും യുപിയില്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ സംരക്ഷണം ഉള്ളതെന്നും അവര്‍ ട്വീറ്റ് ചെയ്തു.

Exit mobile version